കോഴിക്കോട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ വടകര ഡിവൈഎസ്പി എ. ഉമേഷ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ഇദ്ദേഹം അവധിയിൽ പ്രവേശിച്ചത്.
ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഉടൻ കേസെടുക്കുമെന്നാണ് വിവരം. ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്. 2014ൽ വടക്കാഞ്ചേരിയിൽ അനാശാസ്യത്തിന് അറസ്റ്റിലായ ഒരു യുവതിയെ അന്നത്തെ സി.ഐ ആയിരുന്ന ഇപ്പോൾ വടകര ഡിവൈഎസ്‌പിയായ ഉമേഷ് പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിലെ ആരോപണം.
അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചതെന്നാണ് കുറിപ്പിലുള്ളത്. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പോലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. ആരോപണം ശരിവെക്കുന്നതായിരുന്നു പീഡനത്തിനിരയായ യുവതി കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകിയ മൊഴി നൽകിയിരുന്നു.
നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തി ഡിവൈഎസ്പി ഉമേഷ് പീഡനത്തിനിരയാക്കിയതായാണ് യുവതിയുടെ മൊഴി. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി. കൈക്കൂലി വാങ്ങി എന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎസ്പി.ക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഡ്യൂട്ടിക്കിടെ വിശ്രമിക്കാൻ പോയി പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആത്മഹത്യാക്കുറിപ്പ് മരണം നടന്ന ദിവസം തന്നെ കണ്ടെത്തിയിരുന്നുന്നെങ്കിലും ഇതിലെ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പിലായിരുന്നു വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്.വടക്കാഞ്ചേരിയിൽ അനാശാസ്യത്തിന് അറസ്റ്റിലായ ഒരു യുവതിയെ അന്നത്തെ സിഐ ആയിരുന്ന ഇന്ന് കോഴിക്കോട് ഡിവൈഎസ്‌പിയായ ഉമേഷ് പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചതെന്നാണ് കുറിപ്പിലുള്ളത്.
കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. തന്നെയും കുറ്റകൃത്യത്തിന് നിർബന്ധിച്ചതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
പത്ത് വർഷം മുൻപായിരുന്നു സംഭവം. അതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറായാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുള്ളുവെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച ഈ വിഷയം പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നതായി പോലീസ് വിലയിരുത്തുന്നു.






