കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിൽ സഹായിയായി പ്രവർത്തിക്കുന്ന ഒരാൾ ഒരു വോട്ടറെ മാത്രമേ വോട്ടിംഗ് കംപാർട്ടുമെന്റിലേക്കൊപ്പം കൊണ്ടുപോയി സഹായിക്കാനാകൂവെന്ന നിർദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
വോട്ടർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, അദ്ദേഹത്തിന്റെ ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന രീതി പോലെ തന്നെ സഹായിയുടെ വലത് ചൂണ്ടുവിരലിലും മഷി അടയാളമിടും. ഒരാൾ ഒന്നിലധികം വോട്ടർമാർക്കു വേണ്ടി വോട്ട് രേഖപ്പെടുത്തുന്നത് തടയാനാണ് ഈ സംവിധാനം.
കാഴ്ച പരിമിതികൾ, പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ സ്വമേധയാ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാം. ഇവരെ കംപാർട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ, ഇതേ സഹായിക്ക് വീണ്ടും മറ്റൊരാളെ സഹായിക്കാൻ കഴിയില്ല. സഹായി അതേ ദിവസം മറ്റേതെങ്കിലും ബൂത്തില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും വോട്ടിന്റെ രഹസ്യത കാത്തുസൂക്ഷിക്കുമെന്നും പ്രിസൈഡിംഗ് ഓഫീസർക്ക് പ്രത്യേക ഫോമിലൂടെ ഉറപ്പുനൽകണം. ഈ ഫോം പ്രത്യേക കവറില്‍ വരണാധികാരിക്കാണ് നൽകുക.
വോട്ടർക്ക് യഥാർത്ഥത്തിൽ സഹായം ആവശ്യമാണോ എന്ന് പ്രിസൈഡിംഗ് ഓഫീസർ ബോധ്യപ്പെട്ടാൽ മാത്രമാണ് സഹായിക്ക് അനുവാദമുള്ളത്. അതേസമയം, സ്ഥാനാർത്ഥി അല്ലെങ്കിൽ പോളിംഗ് ഏജന്റ് ആരും വോട്ടർമാർക്ക് സഹായിയായി പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.
കാഴ്ച പരിമിതിയുള്ളവർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയിൽ ലിപി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. ശാരീരിക പരിമിതികൾ, പ്രായാധിക്യം, രോഗബാധ എന്നിവയുള്ള വോട്ടർമാർക്ക് ക്യൂ ഒഴിവാക്കി ബൂത്തില്‍ പ്രവേശിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.










