കോട്ടയം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ, പാലാ ഉൾപ്പെടെ 40 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. വിജയിക്കുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്ജ്. 2029-ൽ താമര ചിഹ്നത്തിൽ വിജയിച്ച ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മധ്യ തിരുവിതാംകൂറിൽ ബി.ജെ.പി. ഒന്നാമത്തെ പാർട്ടിയായി മാറും. “കേരള കോൺഗ്രസ് പിരിച്ചുവിടണം. ക്രിസ്ത്യാനി സമൂഹത്തിന് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെ.എം. മാണിയും പി.ജെ. ജോസഫും മാത്രമാണ് അതീവ സമ്പന്നരായത്,” അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥി പട്ടികയിൽ നിരവധി ക്രിസ്ത്യൻ സ്ഥാനാർഥികൾ ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പത്തിൽ കൂടുതൽ പഞ്ചായത്തുകൾ ബി.ജെ.പി. പിടിക്കുമെന്നും കോട്ടയം ജില്ലാ പഞ്ചായത്തിൽ നാലിൽ കൂടുതൽ അംഗങ്ങളെ ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിലും പി.സി. ജോർജ്ജ് രൂക്ഷമായി പ്രതികരിച്ചു. “ഈരാറ്റുപേട്ടക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും ഞാൻ പറയില്ല. പക്ഷേ, രാഹുൽ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയിൽ ആക്കണം,” അദ്ദേഹം അഭിപ്രായപ്പെട്ടു. “നല്ല ചെറുക്കൻ ആണ്, പക്ഷേ അസുഖം ആയി പോയി. ആശുപത്രിയിൽ കിടന്നാൽ നന്നാകും,” എന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.






