കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങും. ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന 14 തിയറ്ററുകളാണ് ഇപ്പോൾ തുറക്കുന്നത്. ഈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽനിന്നും പിന്നീട് ആറാം നിലയിലെ പതിനഞ്ചാം നമ്പർ തിയറ്ററിൽനിന്നും തീയും പുകയും ഉയർന്നതിനെ തുടർന്നാണ് വിദഗ്‌ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഈ തിയറ്ററുകൾ അടച്ചിട്ടത്.
ആകെയുള്ള 19 തിയറ്ററുകളിൽ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട 5 തിയറ്ററുകൾ വളരെ വേഗം തന്നെ തുറന്നിരുന്നു. ശേഷിക്കുന്ന 14 തിയറ്ററുകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമാകുന്നത്. ഇതിൽ ഗ്യാസ്ട്രോ സർജറി, പ്ലാസ്റ്റിക് സർജറി തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. ഹൃദ്രോഗ ശസ്ത്രക്രിയ, ന്യൂറോ സർജറി, യൂറോ സർജറി തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ തിയറ്ററുകൾ തൊട്ടടുത്ത ദിവസങ്ങളിലായി പ്രവർത്തനം പുനരാരംഭിക്കും.
ഓപ്പറേഷൻ തിയറ്ററുകൾക്കൊപ്പം ശസ്ത്രക്രിയയ്ക്ക് മുമ്പും പിമ്പുമുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ഐ.സി.യുവും പ്രവർത്തനം തുടങ്ങും.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം തുടങ്ങിയ സാങ്കേതിക വിദഗ്‌ധരുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. പുക ഉയർന്ന പതിനഞ്ചാം നമ്പർ തിയറ്ററിലെ ഓപ്പറേഷൻ ടേബിളുമായി ബന്ധപ്പെട്ട പ്രധാന ഉപകരണമായ പെൻഡൻ്റ് ഇറ്റലിയിൽനിന്ന് വരുത്തിയാണ് പുനഃസ്ഥാപിച്ചത്. ഭാവിയിൽ ഷോർട്ട് സർക്യൂട്ട് വരാതിരിക്കാനായി എല്ലാ തിയറ്ററുകളിലും ഇലക്ട്രിക് ബ്രേക്കറുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.




