കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് പ്രമുഖൻ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി പരാതി. വാട്ട്‌സ്ആപ്പ് വഴിയാണ് സ്ഥാനാർഥി ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം സമാഹരിക്കുന്നത്. തിരഞ്ഞെടുപ്പിന് 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഇദ്ദേഹം പാർട്ടി അനുഭാവികളോടും മറ്റും സഹായം അഭ്യർത്ഥിക്കുന്നത്.
ഇലക്ഷന് വലിയ സാമ്പത്തിക ചെലവ് വരും. ഏകദേശം 15 ലക്ഷം. സാമ്പത്തികമായി എന്നെ ഒന്ന് സഹായിക്കോ. കടുത്ത മത്സരമാണ് നേരിൽ വന്നു കാണാൻ ആവാത്തതുകൊണ്ടാണ്. വൈഫിന്റെ അക്കൗണ്ട് ആണ്,” എന്ന സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിനൊപ്പം ഭാര്യയുടെ സമ്പൂർണ്ണ അക്കൗണ്ട് വിവരങ്ങളും സ്ഥാനാർഥി പങ്കുവെച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് പരമാവധി ഒന്നര ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവായി നിജപ്പെടുത്തിയിരിക്കുന്നത്. ഈ നിയമം നിലനിൽക്കെയാണ് ചെലവിന്റെ പേരിൽ സ്ഥാനാർഥി വൻ തുക പിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് കോൺഗ്രസിൽ തന്നെയുള്ള ഒരു വിഭാഗം പരാതി ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ ലക്ഷ്യമിട്ടാണ് പണപ്പിരിവെന്നും ഇവർ ആരോപിക്കുന്നു.
വിജയ സാധ്യതയില്ലാത്ത ഡിവിഷനിലേക്ക് നേതാക്കളുടെ പിന്നാലെ നടന്നാണ് ഇദ്ദേഹം സീറ്റ് സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. ധനസമാഹരണമാണ് സ്ഥാനാർഥിത്വത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് കോൺഗ്രസ് അണികൾക്കിടയിൽ ചർച്ച സജീവമാണ്. അതേസമയം, സീറ്റ് ലഭിക്കാൻ സഹായിച്ച ഡിസിസിയിലെ ഉന്നതനായ ഒരു നേതാവിന് വിഹിതം നൽകാനാണ് ഈ പണപ്പിരിവെന്ന ഗുരുതര ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.




