കോട്ടയം: കിഴക്കൻ മലയോര പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി, മേലുകാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈസ്റ്റ് കേരള മഹായിടവകയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണു ബിഷപ് വി.എസ്. ഫ്രാൻസിസിന്റെ പുതിയ സ്ഥാനലബ്ധി.
2019ൽ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത്തെ അധ്യക്ഷനായി ചുമതലയേറ്റശേഷം മികവുറ്റ നേതൃത്വത്തിലൂടെ ‘കിഴക്കിന്റെ മഹായിടവക’യെ വളർച്ചയിലേക്കു നയിക്കുന്നതിനിടെയാണു ബിഷപ് ഫ്രാൻസിസിനെത്തേടി സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററുടെ ചുമതലയെത്തുന്നത്.
നിയുക്ത ഡെപ്യൂട്ടി മോഡറേറ്റർ തന്റെ 23–ാം വയസ്സു മുതൽ സുവിശേഷപ്രവർത്തനങ്ങളിൽ സജീവമായി. 1986ൽ പുണെ യൂണിയൻ ബൈബിൾ കോളജിൽനിന്നു ദൈവപഠനത്തിൽ ബിരുദം നേടി. തിരിച്ചെത്തി ഹൈറേഞ്ച് മേഖലയിൽ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1989ൽ വൈദികനായി. ചെമ്മണ്ണാർ ഇടവകയിലായിരുന്നു ആദ്യ നിയമനം. മിഷൻ ഡയറക്ടർ, ബിഷപ് ഡോ. കെ.ജെ.സാമുവലിന്റെ സെക്രട്ടറി തുടങ്ങിയ പദവികളും വിവിധ ദേവാലയങ്ങളുടെ ചുമതലയും വഹിച്ചു.
സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ, മിഷൻ ബോർഡ് ഡയറക്ടർ, ദലിത് ആൻഡ് ആദിവാസി ബോർഡ് സിനഡ് ചെയർമാൻ, സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെയും കൊല്ലം – കൊട്ടാരക്കര മഹായിടവകയുടെയും മോഡറേറ്റർ കമ്മിസറി തുടങ്ങിയ നിലകളിലും സേവനം ചെയ്തു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ വൈസ് പ്രസിഡന്റ്, കണ്ണമ്മൂല കെ.യു.ടി വൈദിക സെമിനാരിയുടെ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.






