കോട്ടയം: എരുമേലിയിൽ തീർഥാടന പ്രദേശത്തെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച തൊള്ളയിരം പാക്കറ്റ് സിന്ദൂരം സ്പെഷൽ സ്ക്വാഡ് പിടികൂടി. നിരോധിത രാസസിന്ദൂരമാണോ പിടികൂടിയതെന്ന് പരിശോധിക്കുന്നതിനു സാംപിൾ സർക്കാർ ലബോറട്ടറിയിലേക്ക് അയയ്ക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണ് സിന്ദൂരം പിടികൂടിയത്.
ഇവിടെനിന്ന് പിടികൂടിയ പാക്കറ്റുകളിൽ നിർമാണ ലൈസൻസോ മറ്റു വിവരങ്ങളോ ഉൽപന്നവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെടുത്ത് വിൽപന മരവിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അജു ജോസഫ് കുര്യൻ പറഞ്ഞു.
ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ജെമില ഹെലൻ ജേക്കബ്, ബബിത കെ.വാഴയിൽ, താര എസ്.പിള്ള, എസ്.ഉദ്യോഗസ്ഥരായ ശരത്കുമാർ, കെ.എ.റെയ്സ് എന്നിവർ അടങ്ങിയ സംഘമാണ് സിന്ദൂരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നാൽപത്തിയാറ് സ്റ്റാളുകളിൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമാണ്. എന്നാൽ കാനന പാതയിൽ ഉൾപ്പെടെയുള്ള താൽക്കാലിക കടകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഇല്ലെന്നു പരാതിയുണ്ട്.






