പാലക്കാട്: വടക്കഞ്ചേരി കെഎസ്ആർടിസി തൃശൂർ സ്റ്റാൻഡിലേക്ക് പാലക്കാട്, എറണാകുളം വണ്ടികൾക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് എത്തുന്ന വണ്ടികൾക്ക് സ്റ്റാൻഡിൽ കയറാനോ, ആളെ കയറ്റാനോ അനുവാദമില്ല. സ്റ്റാൻഡ് നിർമാണത്തിന്റെ പേരിലാണ് പാലക്കാട്ടുകാരോട് ചിറ്റമ്മ നയം. ഇവിടെ നിന്നെത്തുന്ന ബസുകൾ തൃശൂർ വടക്കേ സ്റ്റാൻഡിൽ ചെന്ന് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. യാത്രക്കാർ തൃശൂർ സ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ച് വടക്കേ സ്റ്റാൻഡിൽ എത്തണം. അല്ലെങ്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കണം.
വടക്കേ സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ബസുകളിൽ തുടക്കത്തിൽ ഒരാളും ഉണ്ടാകാറില്ലെന്ന് ഡ്രൈവർമാർ തന്നെ പറയുന്നു. യാത്രക്കാർ തീരാദുരിതം അനുഭവിക്കുമ്പോഴും കണ്ടില്ലെന്നു നടക്കുകയാണ് ഉദ്യോഗസ്ഥർ. സ്വകാര്യ ബസുകളെ സഹായിക്കാനാണ് ക്രമീകരണം എന്ന പേരിൽ യാത്രക്കാർക്ക് പണി കൊടുക്കുന്നതെന്നാണ് കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ആക്ഷേപം. എറണാകുളം, പാലക്കാട് ബസുകൾ ആളില്ലാതെയാണ് ട്രിപ്പ് നടത്തുന്നത്. ഇവ നഷ്ടത്തിലായിട്ടും ബന്ധപ്പെട്ടവർക്ക് കുലുക്കമില്ല.
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ പേരിലാണ് ഇപ്പോഴത്തെ ക്രമീകരണം എന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാൽ ബസ് സ്റ്റാൻഡിൽ ഇപ്പോൾ പണികൾ ഒന്നും നടക്കുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. നിറയെ ആളുകളുമായി പാലക്കാടിനും എറണാകുളത്തിനും പോയിരുന്ന ബസുകളിൽ ഇപ്പോൾ യാത്രക്കാരില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.










