കോട്ടയം: പാലാ നിയമസഭാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. പാലായിൽ യുഡിഎഫിന് ഒരേയൊരു സ്ഥാനാർത്ഥിയേ ഉണ്ടാകൂ, അത് താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുവെന്നും പഞ്ചായത്തുതല യോഗങ്ങൾ നടക്കുകയാണെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് (എം)യെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും, ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകളാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പാലായിലും എലത്തൂരിലുമാണ് കെഡിപി മത്സരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. എലത്തൂർ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, മറ്റൊരു സീറ്റ് ലഭിച്ചാൽ എലത്തൂർ ലീഗിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു






