വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യൻ പതാക നാട്ടിയ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. മാരിനേര എന്ന പേരായ കപ്പലാണ് വടക്കൻ അറ്റ്ലാൻന്റിക്കിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി എന്ന കടത്തുന്ന റഷ്യയുടെ ഗോസ്റ്റ് പ്ലേറ്റിന്റെ ഭാഗമായാണ് ഈ കപ്പൽ എന്നാണ് യുഎസിന്റെ ആരോപണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പലിൽ ഉണ്ടായിരുന്ന റഷ്യൻ പൗരന്മാരോടുള്ള മാനുഷിക പെരുമാറ്റത്തെ കുറിച്ചും അവരെ എത്രയും പെട്ടെന്ന് വിട്ടയക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്ത ഏജൻസിയായ ടാസിയോട് പറഞ്ഞു.
വെനിസ്വേലയുടെ ഇടക്കാല സർക്കാർ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്നും, അതിൽ നിന്നുള്ള വരുമാനം വെനിസ്വേലയുടെയും അമേരിക്കയുടെയും ക്ഷേമത്തിനായി യുഎസ് മേൽനോട്ടത്തിൽ കൈകാര്യം ചെയ്യുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എണ്ണ ഉൽപാദനത്തിൽ വെനസ്വേല യുഎസുമായി മാത്രം പങ്കാളിത്തം മതിയെന്നും ചൈന,റഷ്യ,ഇറാൻ,ക്യൂബ എന്നിവയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്നും ട്രംപ് ആഗ്രഹിക്കുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിറകെയാണ് ഇന്നലെ നാടകീയമായി റഷ്യൻ കപ്പലുകൾ പിടിച്ചെടുക്കുന്നതും. ആഗോള വിപണിയിലെ യുഎസിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വ്യക്തമായി കാണാനാകും. 30 മുതൽ 50 ബാരൽ വരെ എണ്ണ യുഎസിന് വെനസ്വല നൽകുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അതിൽ നിന്നും ലഭിക്കുന്ന വരുമാനം വെനസ്വേല അമേരിക്കൻ ഉൽപ്പന്നങ്ങൾ തന്നെ വാങ്ങാൻ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തിരിക്കുകയാണ്.






