പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌ഐടി സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.
കസ്റ്റഡി ലഭിച്ചാൽ, ബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ജാമ്യഹർജി പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനം എടുത്തതിന് ശേഷമായിരിക്കും ജാമ്യഹർജിയിൽ വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ രാഹുലിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം രാവിലെ 11 മണിയോടെ കോടതിയിൽ എത്തിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കുന്നതിനായി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുൽ അറസ്റ്റിലായത്. തുടർന്ന് മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യപ്പെട്ടു.



