തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയിലാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്.
ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക് കയറിയത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്ററുകൾ എന്നിവ ഉൾപ്പെടെ നശിച്ചെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. സമീപം വഴി നടന്ന വയോധികന്റെ കാലിനും നിസാരപരുക്കേറ്റു. കടയുടെ മുന്നിൽ നിർത്തിയിരുന്ന ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നു.






