കോട്ടയം: വേനൽ കടുത്തതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്ന് വൈക്കം തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിൽ. പലപ്പോഴും വൈക്കം ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും രാവിലെ വേലിയിറക്ക സമയത്താണ് പ്രതിസന്ധിയേറെ. ഇതോടെ പുതിയ ജെട്ടിയിലും പഴയജെട്ടിയിലുമായാണ് ബോട്ടുകൾ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുന്നത്.
വൈക്കം-തവണക്കടവ് ജലപാതയിലാണ് ദുരിതം ഏറെയും. ജലപാതയിൽ പല ഇടങ്ങളിലും മൺതിട്ടകളുണ്ട്. ഈ മൺതിട്ടകൾ ഒഴിവാക്കിയാണ് ഇപ്പോൾ ബോട്ടുകൾ സർവീസ് നടത്തുന്നത്. മൺതിട്ടയിൽ യന്ത്രഭാഗങ്ങൾ തട്ടിയാൽ തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും ബോട്ട് ജീവനക്കാർ പറയുന്നു.
2018ലെ മഹാപ്രളയത്തിൽ പല സ്ഥലങ്ങളിൽനിന്ന് മരത്തടികൾ ഉൾപ്പെടെ ജലപാതയിൽ അടിഞ്ഞിട്ടുണ്ട്. ജലപാതയിൽ ശരാശരി ആഴം എട്ട് മീറ്റർ ഉണ്ടായിരുന്നതാകട്ടെ 1.8 മീറ്ററായി കുറഞ്ഞു. കായൽക്കയ്യേറ്റവും ചെളിയും കാരണം ജലസംഭരണശേഷി എൺപതിയഞ്ചു ശതമാനം നഷ്ടമായതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്.
വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും അപകടകരമായ തോതിൽ കെട്ടിക്കിടക്കുകയാണ്. ജങ്കാറിന്റെയും ബോട്ടിന്റെയും പ്രോപ്പല്ലറിലടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങുന്നതിനാൽ സർവീസുകൾ മുടങ്ങുന്നത് പതിവാണ്.










