കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.രാവിലെ ഒരു നിരക്കായാൽ ഉച്ചയ്ക്ക് മറ്റൊന്നും, വൈകുന്നേരം വീണ്ടും വേറൊരു വിലയും എന്നതാണ് നിലവിലെ സ്ഥിതി. വില മാറുന്നുവെന്നതിൽ മാത്രം കാര്യമല്ല, മറിച്ച് ആ വില എത്തിനിൽക്കുന്ന ഉയരമാണ് ആശങ്ക വർധിപ്പിക്കുന്നത്.ചരിത്രത്തിലെ ഉയർന്ന നിരക്കുകളിൽ എത്തിയ ശേഷം ചെറുതായി താഴ്ന്നാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നെങ്കിൽ, ഉച്ചയോടെ അത് 1,08,800 രൂപയായി. ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയർന്ന് 1,10,400 രൂപയിലെത്തിയ സ്വർണം, വ്യാപാരം അവസാനിക്കുമ്പോൾ 1,09,840 രൂപയിലായിരുന്നു.
ഇന്നും സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് ഇന്ന് 3,680 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,520 രൂപയായി ഉയർന്നു. ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയിലേക്കാണ് വില എത്തിയിരിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയാണ് നിലവിൽ സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനനുസരിച്ച് സ്വർണവിലയും ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഡോളറിൽ കണക്കാക്കുന്നതിനാൽ, രൂപയുടെ ഇടിവ് നേരിട്ട് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നു.
രാജ്യാന്തര വിപണിയെ പിന്തുടർന്നാണ് കേരളത്തിലും സ്വർണവില നിശ്ചയിക്കുന്നത്.
സ്വർണവില ഇങ്ങനെ ഉയർന്നുനിൽക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹ സീസണിലുള്ള കുടുംബങ്ങളെയാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങേണ്ടിവരുന്നവർക്ക് ഇത് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുന്നു






