മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയ വിപുലീകരണത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള സ്വകാര്യ ഭൂമികളിൽ ഉടമകളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്.
ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിവേദനം നൽകി. പലതവണ കുടിയൊഴിപ്പിക്കലിന് വിധേയരായവരാണ് ഈ മേഖലയിലുള്ളവരെന്നും സ്വകാര്യ ഭൂമികളിലേക്കുള്ള അനധികൃത കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ. വിമാനത്താവള വികസനത്തിന് അതോറിറ്റിയുടെ കൈവശം നിലവിലുള്ള ഭൂമി തന്നെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് കാലിക്കറ്റ് എയർപോർട്ട് ലാൻഡ് പ്രൊട്ടക്ഷൻ ആൻഡ് ആന്റി എവിക്ഷൻ ഫോറം നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഓരോ തവണയും വികസനത്തിന്റെ പേരിൽ ജനവാസ മേഖലകളിലേക്ക് കടന്നുകയറുന്നത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും ഇവർ.
അതേസമയം, ഇപ്പോൾ നടക്കുന്നത് പ്രാഥമികമായ ഒരു സാധ്യതാ പഠനം മാത്രമാണെന്നും പരിസ്ഥിതി പഠനമോ നിയമാനുസൃതമായ മറ്റ് ഏറ്റെടുക്കൽ നടപടികളോ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ.
ഭൂമിയേറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഫോറം ചെയർമാൻ, നഗരസഭാ കൗൺസിലർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് അധികൃതരെ കണ്ടത്. ജില്ലാ കലക്ടർക്ക് പുറമെ ടി.വി. ഇബ്രാഹീം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, വിമാനത്താവള ഡയറക്ടർ, നഗരസഭാ അധ്യക്ഷൻ, വില്ലേജ് ഓഫീസർ എന്നിവർക്കും പരാതി കൈമാറിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.






