ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവി തകർത്തത് മോദി സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമാപണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വ്യക്തവും ന്യായവുമാണെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിനിടെ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ പ്രതിഷേധവുമായി രംഗത്തെത്തി.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ വിഷയത്തിൽ ചർച്ച അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്ന തീരുമാനം ഇപ്പോഴാണോ സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധത്തിൽ സോണിയ ഗാന്ധിയും പങ്കെടുത്തു. എംപിമാർക്കിടയിൽ വാക്കേറ്റവും നേരിയ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിഷേധം ആരംഭിച്ചതിന് ശേഷം വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണ് ഇത്.











