പാലക്കാട്: ബഡ്ജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി നിർമലാ സീതാരാമന്റെയും കോലം കത്തിച്ചു.
പൊന്നാനിയിൽ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തതായി പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ്, അഞ്ച് വർഷം മുൻപ് പാലക്കാട് നിന്ന് വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് തുറന്ന ഓഫിസിന്റെ അവസ്ഥയിലേക്കാണ് എത്തിയതെന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ പരിഹസിച്ചു. ശ്രീധരൻ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയും യാഥാർത്ഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് എയിംസ് കൊണ്ടുവരുമെന്ന് സുരേഷ് ഗോപി എംപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ബഡ്ജറ്റിൽ അതിനെക്കുറിച്ച് ഒരു സൂചന പോലും ഇല്ലാത്തത് കേന്ദ്രസർക്കാരിന് ആ പദ്ധതിയിലേക്കുള്ള ആലോചന പോലും ഇല്ലെന്നതിന് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അതുപോലെ ശ്രീധരൻ പറഞ്ഞ അതിവേഗ റെയിലും ഇല്ല, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച റാപ്പിഡ് റെയിൽ പദ്ധതിയും ഇതേ അവസ്ഥയിലാണെന്നും വിമർശനം ഉയർന്നു. കേരളത്തിന്റെ വികസനം ആമ ഇഴയുന്ന വേഗത്തിൽ മതിയെന്ന സന്ദേശമാണ് കേന്ദ്രസർക്കാർ ഈ ബഡ്ജറ്റിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.




