എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള പ്രതീക്ഷ കൈവിടാതെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും നിൽക്കുന്നത്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകത്തി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി മുന്നോട്ട് തന്നെയാണ്.
മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലാണ് വെള്ളാപ്പള്ളിയുടെ ലേഖനം ശ്രദ്ധേയമായത്.
ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് സാമുദായിക ഐക്യശ്രമങ്ങൾ. വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല. അത് കേരളത്തിന്റെ ദുര്യോഗമാണ്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് താൻ. തന്നെ ആക്രമിച്ചത് സമുദായത്തിലെ കുലം കുത്തികളാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിക്കുന്നു.










