കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവിനെതിരെ ഹാരിസ് ബീരാൻ എംപിയെ മത്സരിപ്പിക്കാനുള്ള സാധ്യത മുസ്ലിം ലീഗിൽ സജീവമായി ചർച്ചയിലുണ്ട്. കളമശേരി സീറ്റ് കോൺഗ്രസുമായി കൈമാറുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നെങ്കിലും, ഇരു പാർട്ടികളിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്.
ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന കോൺഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹാരിസ് ബീരാന്റെ പേരിലേക്കുള്ള ലീഗിലെ ചർച്ചകൾ നീണ്ടത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
കളമശേരി സീറ്റ് ലഭിച്ചാൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയാക്കണമെന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആഗ്രഹം. എന്നാൽ മണ്ഡലം ലീഗ് തന്നെ നിലനിർത്തണമെന്ന നിലപാടിലാണ് ലീഗിന്റെ ജില്ലാ കമ്മിറ്റി. ഇതോടെ കരുത്തുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഹാരിസ് ബീരാൻ എംപിയുടെ പേര് പരിഗണനയിലെത്തിയത്.
2024ൽ രാജ്യസഭാംഗമായ ഹാരിസ് ബീരാൻ, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിയുടെ മകനാണ്. കേരളവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സുപ്രീംകോടതിയിൽ വാദിച്ചിട്ടുള്ള അഭിഭാഷകനുമാണ് അദ്ദേഹം. ഹാരിസ് ബീരാനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും, അന്തിമ തീരുമാനമെടുക്കാനിരിക്കുകയാണ്.






