തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യം പൂര്‍ണമായി അവസാനിച്ച അധ്യായമല്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്നും, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചതായും, അദ്ദേഹത്തെ പിതാവിനെ പോലെ ബഹുമാനിക്കുന്നയാളാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് സമുദായ സംഘടനകളുമായുള്ള ചർച്ചകളും സഹകരണ ശ്രമങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിന്റെ സീറ്റ് നിർണയം പൂർത്തിയായതായും, സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. പാർട്ടി സീറ്റുകൾ വിട്ടുനൽകുകയോ കൈമാറുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന ആരോപണം ശരിയല്ലെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. മുൻ വർഷങ്ങളെക്കാൾ കൂടുതൽ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടെന്നും, എയിംസ് അനുവദിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിബന്ധനകൾ പാലിക്കാതെ എയിംസ് അനുവദിക്കാൻ കഴിയില്ലെന്നും, ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ നിശ്ചിത സമയത്തിനുള്ളിൽ എയിംസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






