എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു സമൂഹ മാധ്യമമാണ് വാട്സാപ്പ്. സ്വകാര്യത സംരക്ഷിക്കുന്നതിൽ വാട്സാപ്പും മാതൃ കമ്പനിയായ മെറ്റയും കഴിഞ്ഞേ മറ്റ് ഏത് സമൂഹ മാധ്യമവും ഉണ്ടായിരുന്നുള്ളു എന്നത് വളരെ ശ്രദ്ധേയമായിരുന്നു. കുടുംബ ഗ്രൂപ്പുകൾ, ഓഫീസ് അപ്‌ഡേറ്റുകൾ മുതൽ പേയ്‌മെന്റുകൾ, ബിസിനസ് ചാറ്റുകൾ വരെ ഡിജിറ്റൽ സംഭാഷണങ്ങളുടെ കേന്ദ്ര മാധ്യമമായി വാട്സ്ആപ്പ് ഇന്നും നമുക്കിടയിൽ ഉണ്ട്.
എന്നാൽ ഇപ്പോൾ മെറ്റക്ക് മേൽ കടുത്ത നിബന്ധനയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാനാണ് വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. വാട്‌സാപ്പിന്റെ 2021ലെ സ്വകാര്യതാ വ്യവസ്‌ഥകൾക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ചുമത്തിയ 213.14 കോടി രൂപയുടെ പിഴ ശരിവച്ച ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കമ്പനി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
വാട്സാപ് കൊണ്ടുവന്ന സ്വകാര്യതാ വ്യവസ്‌ഥകളിൽനിന്ന് ഒഴിവാകാൻ വ്യക്ത്തമായ ഒരു ഓപ്ഷൻ ലഭ്യമല്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘നിങ്ങളുടെ മൊ ബൈൽ കാണിക്കൂ. സ്വകാര്യവിവരങ്ങൾ മോഷ്ടിക്കാനുള്ള മാന്യമായ രീതിയാണിത്. നിങ്ങളുടെ വാണിജ്യ താൽപര്യം കോടതിക്ക് അറിയാം. നിങ്ങൾ ഉപയോക്താക്കളെ എങ്ങനെയാണ് ഈ ആപ്പിന്റെ അടിമയാക്കുന്നതെന്നും അറിയാം.
എല്ലാവരും ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ നയത്തിൽനിന്ന് ഒഴിവാകാനുള്ള അവകാശമു ണ്ടെങ്കിൽ അതു നിലവിലുണ്ടെന്ന് ജനങ്ങൾക്ക് എങ്ങനെ അറിയാനാകും എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഡേറ്റ പങ്കുവയ്ക്കുന്നതിന്റെ പേരിൽ ആളുകളുടെ സ്വകാര്യത അവകാശങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും കോടതി വിമർശിച്ചു. ആളുകൾക്ക് മറ്റു മാർഗമില്ലാത്ത അവസ്ഥയായിരിക്കുന്നു. നിങ്ങൾ ഒരു കുത്തകയായി മാറിയിരിക്കുന്നുവെന്നും കോടതി പറയുകയുണ്ടായി.
രാജ്യത്തെ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നതിൽ വാട്സാപ്പ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റഷ്യ വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ നിരോധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കുറ്റകൃത്യങ്ങൾ ഭീകരവാദ പ്രവർത്തനങ്ങൾ, വഞ്ചന എന്നിവയുടെ സംഘാടനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെടുന്നുവെന്നാണ് റഷ്യൻ അധികൃതർ ആരോപിച്ചിരുന്നത്.
ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കാൻ ഇന്ത്യ എത്രത്തോളം പോകാൻ തയ്യാറാണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് സുപ്രീം കോടതിയുടെ പക്കൽ നിന്നുമുണ്ടായിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതമാകുമെന്നാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
മുൻപ് 2021 ൽ സ്വകാര്യത അപ്ഡേറ്റ് വിവാദത്തിലായിരുന്നു ഫേസ്ബുക്ക് കമ്പനികളുടെ കുടുംബത്തിന്റെ ഭാഗമായി, വാട്ട്‌സ്ആപ്പിന് മറ്റ് മെറ്റാ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി ഉപയോക്തൃ വിവരങ്ങൾ പങ്കിടാൻ കഴിയുമെന്ന് നയത്തിൽ പറഞ്ഞിരുന്നു.
ഈ ഡാറ്റ മാർക്കറ്റ് സേവനങ്ങളും ഓഫറുകളും പ്രവർത്തിപ്പിക്കാനും മെച്ചപ്പെടുത്താനും ഇഷ്ടാനുസൃതമാക്കാനും പിന്തുണയ്ക്കാനും ഉപയോഗിക്കാം. അപ്‌ഡേറ്റ് ചെയ്ത നയം അംഗീകരിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരുക, അല്ലെങ്കിൽ അക്കൗണ്ട് മൊത്തത്തിൽ ഇല്ലാതാക്കുക.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിലുള്ള സ്വകാര്യ ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്ട്‌സ്ആപ്പ് പിന്നീട് വ്യക്തമാക്കി. എന്നിരുന്നാലും, വാട്ട്‌സ്ആപ്പിലെ ബിസിനസുകളുമായി പങ്കിടുന്ന ഡാറ്റ ശേഖരിച്ച് ഫേസ്ബുക്കിലെ പരസ്യങ്ങൾക്കായി ഉപയോഗിക്കാം. പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിന് വൻതോതിലുള്ള സ്വാധീനവുമുള്ള ഒരു രാജ്യത്ത്, ആ വ്യത്യാസം ആശങ്കകൾ ശമിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചില്ല.
ഇതിനു ശേഷമാണ് വീണ്ടും വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തിൽ വീഴ്ചകൾ ഉണ്ടെന്നു കാണിച്ച് സുപ്രീം കോടതി രംഗത്തെത്തിയത്. ഏതായാലും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും സ്വകാര്യത നയത്തിൽ മെറ്റാ വീഴ്ച്ച നടത്തിയിരിക്കുകയാണെന്നു തന്നെ പറയാം. മേറ്റയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ വീഴ്ച്ച വാട്സാപ്പ് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.
ജനങ്ങൾക്ക് വാട്സപ്പിനോടുള്ള വിശ്വാസം ഇതോടെ ഇല്ലാതെയാകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കൾ വാട്സ്ആപ് ഉപേക്ഷിച്ച് മറ്റ് അപ്പുകളിലേക്ക് മാറുമെന്നതിൽ സംശയമില്ല. ഇനി എന്താകും മെറ്റാ ഇതിനു മറുപടിയായി നൽകുന്ന വിശദീകരണമെന്ന് കണ്ടു തന്നെ അറിയണം.




