ഒരു ഇടവേളയ്ക്ക് ശേഷം നേതാക്കന്മാരെ പുകഴ്ത്തുന്ന പരിപാടിയുമായി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രാവിശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തിക്കൊണ്ടാണ് എത്തിയിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
എന്നാൽ പിണറായി വിജയനെയും ഒട്ടും കൈവിടാതെ തന്നെ വെള്ളാപ്പള്ളി സംസാരിക്കുകയും ചെയ്തു എന്നതും എടുത്ത് പറയണം. പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രവചനം. നിലവിലെ സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം വന്നതിന് ശേഷം പാർട്ടിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സമുദായത്തിൽപ്പെട്ടവർ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ ചർച്ച ചെയ്യപ്പെട്ട എസ്‌എൻഡിപി-എൻഎസ്‌എസ് ഐക്യ നീക്കങ്ങൾ ഇനി വേണ്ടെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
കഴിഞ്ഞ ആഴ്ച എൻഎസ്എസ്- എസ്എൻഡിപി ഐക്യം വിദൂരമല്ലായെന്ന വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി എത്തിയത് കേരള സമൂഹം കണ്ടതാണ്. എന്നാൽ എസ്എൻഡിപിയുമായി ഉള്ള ഐക്യം ഒരിക്കലും നടക്കില്ലെന്നു സുകുമാരൻ നായർ പറഞ്ഞതോടെ വെള്ളാപ്പള്ളിയുടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു. വെള്ളാപ്പള്ളിക്ക് ഇപ്പോൾ പിടിച്ച് നിക്കണമെങ്കിൽ ഒരു പാർട്ടിയോ ഒരു നേതൃത്വമോ ഇല്ലാതെ പറ്റില്ലായെന്ന അവസ്ഥയായി എന്ന് വേണം കരുതാൻ.
ഈഴവസമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് അവർ വോട്ട് ചെയ്യും. ഈ പാർട്ടിക്കേ വോട്ടു ചെയ്യാവൂ ഇവർക്കേ വോട്ട് ചെയ്യാവൂ എന്നൊരു തീരുമാനം ഏതായാലും എസ്എൻഡിപി യോഗത്തിൽനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അതേക്കുറിച്ച് തീരുമാനിക്കണമെങ്കിൽതന്നെ യോഗത്തിന്റെ ബോർഡും കൗൺസിലും കൂടണം. എങ്കിലേ ഔദ്യോഗിക തീരുമാനം പറയാനാകൂ. തിരഞ്ഞെുപ്പ് പ്രഖ്യാപിക്കട്ടെ. സ്ഥാനാർഥി നിർണയം വരട്ടേ. അത് കഴിഞ്ഞ് ബോർഡ് കൂടി ചർച്ചചെയ്ത് യോഗത്തിന്റെ അഭിപ്രായം പറയും, തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ പിന്തുണ ആർക്കാണെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നൽകി.
സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചുള്ള മാധ്യമ വിചാരണകൾ അവസാനിപ്പിക്കണം. ഈ വിഷയം ഇനി ചർച്ചയാകേണ്ടതില്ല. സമുദായത്തിൽ നിന്നുള്ള പ്രത്യേക സ്ഥാനാർത്ഥി വേണമെന്ന് എസ്‌എൻഡിപി ആവശ്യപ്പെടില്ല. എന്നാൽ, സ്ഥാനാർത്ഥി നിർണയം പൂർത്തിയായ ശേഷം ബോർഡ് യോഗം ചേർന്ന് ഔദ്യോഗിക അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണമെന്ന് ബിഡിജെഎസിനോട് വെള്ളാപ്പള്ളി ചോദിച്ച വെള്ളാപ്പള്ളിയാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖരേയും ബിജെപിയെയും പുകഴ്ത്തി എത്തിയിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ഭാവി മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു പുകഴ്ത്തലാണോ ഇതെന്നും സംശയങ്ങൾ ഉണ്ട്. വെള്ളാപ്പള്ളിയുടെ രണ്ടു വെള്ളത്തിൽ കാല് വെക്കുന്ന തരത്തിലെ പരാമർശങ്ങൾ പലപ്പോഴും വിവാദം ഉണ്ടാക്കുന്നതുമായിരുന്നു.
ഇപ്പോഴും അതിനു യാതൊരു മാറ്റവും വന്നിട്ടില്ലായെന്നതാണ് വാസ്തവം. വെള്ളാപ്പള്ളിയുടെ ഈ പിൻതുണ കേരളത്തിൽ ബിജെപിക്ക് കൂടുതൽ സാദ്ധ്യതകൾ തുറക്കുമെന്ന് ബിജെപി നേതൃത്വവും കരുതിയിട്ടുണ്ടാകും. ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തിലെ പരാമർശങ്ങൾ വെള്ളാപ്പള്ളിയെ തന്നെ തിരിച്ച് ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഏതായാലും സിപിഎം അടക്കമുള്ള മുന്നണികൾ വെള്ളാപ്പള്ളിയുടെ ഈ പരാമർശത്തെ എതിർക്കുക തന്നെ ചെയ്യും.




