തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. കഴക്കൂട്ടത്ത് പ്രേംകുമാർ ശക്തമായ സ്ഥാനാർത്ഥിയാകുമെന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഇക്കാര്യം സംബന്ധിച്ച് ഇടത് നേതാക്കൾ നടത്തിയ ചർച്ചാപ്രയത്നങ്ങൾക്കൊന്നും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും നേരിട്ട് കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
ചലച്ചിത്ര അക്കാദമിയിലെ സ്ഥാനത്തിൽ നിന്ന് അപ്രതീക്ഷിതമായി നീക്കപ്പെട്ടത് അനീതിയാണെന്ന് പ്രേംകുമാർ മുൻപ് തുറന്നുപറഞ്ഞിരുന്നു. ഇടത് സർക്കാരിനെതിരെ പരസ്യ വിമർശനം നടത്തിയ കെ സച്ചിദാനന്ദൻനെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുകയും തനിക്കെതിരെ നടപടിയെടുക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസിന്റെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യ യോഗം നടക്കും. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. കൂടാതെ, എഐസിസി നിയോഗിച്ച നിരീക്ഷകനായ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് നടക്കും.






