കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും ഓരോ കേന്ദ്ര മന്ത്രിമാർ കേരളം സന്ദർശിക്കുമ്പോഴും മുടക്കമില്ലാതെ പതിവായി കേൾക്കുന്ന ഒരു ചർച്ചയാണ് കേരളത്തിലെ എയിംസ്. യു.പി.എ സർക്കാരിന്റെ കാലം മുതൽ തുടങ്ങിയിരുന്നു കേരളത്തിന്റെ എയിംസ് സ്വപ്നം. എല്ലാ സംസ്ഥാനത്തും എയിംസ് ആരംഭിക്കുകയെന്ന സർക്കാർ നയത്തിൽ കേരളവും വലിയ പ്രതീക്ഷയിലായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പതിനാല് ജില്ലകളുടെ പേരും വന്നുപോയി, ഇനിയുള്ളത് അറബിക്കടലാണ്. പിന്നീട് കേന്ദ്രത്തിലും കേരളത്തിലും സർക്കാരുകൾ മാറി മാറി വന്നു, വാഗ്ദാനങ്ങൾ വീണ്ടുമെത്തി. തെരഞ്ഞെടുപ്പ് കാലത്തും ബജറ്റ് കാലത്തും മുടക്കമില്ലാതെ ഈ പല്ലവി നമ്മൾ കേട്ടു. ഇപ്പോഴിതാ വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഉയരുകയാണ് ഈ വിഷയം, ഇത്തവണ പക്ഷേ കോടതിയും ചോദിച്ചു- നമുക്കും വേണ്ടേ മക്കളേ ഒരു എയിംസ്? കുറ്റം പറയാൻ പറ്റില്ല, ജഡ്ജിക്കും മടുത്ത് കാണും.
എയിംസിന് അനുയോജ്യമായ സ്ഥലം നിർദേശിക്കാൻ 2014 ജൂണിൽ കേരളത്തോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ കിനാലൂർ കാന്തലാട് സ്ഥിതിചെയ്യുന്ന വില്ലേജുകളിലായി 154.43 ഏക്കർ, കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കളളിക്കാട് വില്ലേജിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കർ, എറണാകുളം ജില്ലയിലെ തൃക്കാക്കര നോർത്ത് വില്ലേജിലെ 123.5 ഏക്കർ എന്നിവയാണ് കേരളം നിർദേശിച്ചത്. അതിലെ കോഴിക്കോട് കിനാലൂരിലാണ് നിലവിൽ പഠനങ്ങൾ എത്തിനിൽക്കുന്നത്.
എയിംസെന്നാൽ അത് തൃശ്ശൂര് തന്നെ എന്നും പറഞ്ഞ് ജയിച്ച സുരേഷ് ഗോപിക്ക് പക്ഷേ ഇപ്പോൾ അങ്ങനെയൊരു സംഭവമേ ഓർമയില്ല. എങ്കിലും ഇനി എന്നെങ്കിലും വന്നാൽ അതിന്റെ പിന്നിൽ താനായിരിക്കുമെന്ന് ഇപ്പോഴേ പറഞ്ഞ് വെച്ചിട്ടുണ്ടെന്നുള്ളത് ഒരാശ്വാസം. കേരളത്തിൽ എയിംസ് വരും, വരാതെ എവിടെ പോകാൻ. എന്നെങ്കിലും വന്നാൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമായിരിക്കും എന്ന് കഴിഞ്ഞ ദിവസം കൂടി സുരേഷ് ജി പറഞ്ഞിട്ടുണ്ട്, പക്ഷേ തൃശ്ശൂരിൽ തന്നെ വേണമെന്ന വാശി ഇപ്പോഴില്ലെന്ന് തോന്നുന്നു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാർശ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ ഉൾപ്പെടുത്തുമെന്ന സൂചന കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തിലായിരിക്കും ഇതെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമാണോ ഇതെന്ന് സംശയം തോന്നിയാലും കുറ്റം പറയാനാവില്ല.
ഇനി വിഷയത്തിൽ കഴിഞ്ഞ ദിവസം കോടതി പറഞ്ഞത് നോക്കാം- കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം അങ്ങേയറ്റം ഗൗരവമേറിയതാണെന്നും ഇത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി കർശന നിർദേശം നൽകി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച്, മറുപടി നൽകുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസത്തെ രൂക്ഷമായി വിമർശിച്ചു.
ഭൂമിയന്വേഷിച്ച് വലഞ്ഞ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് കിനാലൂരിലാണ് പ്രതിക്ഷകളെല്ലാം. എന്നാൽ കേന്ദ്രത്തിന് വിഷയം പഠിച്ചിട്ടും പഠിച്ചിട്ടും മതിയാകുന്നില്ലത്രേ, ഇനിയും വേണം നാലാഴ്ച്ച കൂടി. എന്നാൽ അതിന് മാത്രം പഠിക്കാൻ എന്തിരിക്കുന്നുവെന്ന് കോടതിയും. കേരളത്തിന്റെ ആവശ്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കൃത്യമായ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഓൺലൈൻ വഴി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ കാസർകോട് ജില്ലയേയും പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു ജനകീയ കൂട്ടായ്മ ഹർജി നൽകിയിട്ടുണ്ട്. കുറച്ച് യാഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചാൽ കേരളത്തിൽ എയിംസ് വരണമെന്നത് മാത്രമായിരിക്കണം മലയാളിയുടെ ആവശ്യം. അത് 14 ജില്ലകളിലും വേണമെന്ന് ആശിച്ചാൽ ഇനിയും പഠനങ്ങൾ ഒരുപാട് വേണ്ടിവരും, സർക്കാരുകൾ മാറിമറിയും, കാലം ഇനിയുമേറെ കടന്നുപോകും.






