ലോകമെന്നും അമ്പരപ്പോടേയും അൽപ്പം അവിശ്വസനീയതയോടെയും നോക്കിക്കാണുന്ന കിഴക്കനേഷ്യൻ രാജ്യം ഉത്തര കൊറിയയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു പുതിയ സൂര്യൻ ഉദിച്ചുയരുന്നതിന്റെ സൂചനകളാണോ പുറത്ത് വരുന്നതെല്ലാം? കഴിഞ്ഞ ദിവസം നടന്ന ഉത്തര കൊറിയ വർക്കേഴ്സ് പാർട്ടി സമ്മേളന വേദിയിൽ നിന്നും പുറത്തുവരുന്ന വാർത്തകളാണ് ഈ ചോദ്യങ്ങൾക്കാധാരം. സാധാരണ കിമ്മിന്റെ മിസൈൽ പരീക്ഷണങ്ങളാണ് വാർത്തയാകാറ്. എന്നാൽ ഇത്തവണ ലോകത്തെ അമ്പരപ്പിക്കുന്നത് കിം ജോങ് ഉന്നിനൊപ്പം നിഴൽപോലെ നിൽക്കുന്ന മകൾ കിം ജൂ ആയിയുടെ സാന്നിധ്യമാണ്. അച്ഛന്റെ അതേ ശൈലിയിലുള്ള കറുത്ത ലെതർ ജാക്കറ്റ് ധരിച്ച്, മുതിർന്ന സൈനിക മേധാവികളുടെ സല്യൂട്ട് സ്വീകരിച്ച് ചുവന്ന പരവതാനിയിലൂടെ അവൾ നടന്നുനീങ്ങുമ്പോൾ, അത് കേവലമൊരു വസ്ത്രധാരണത്തിനപ്പുറം ഭരണ കൈമാറ്റത്തിന്റെ വ്യക്തമായ പ്രഖ്യാപനമായി മാറുന്നു.
കാലങ്ങളായി ഉത്തര കൊറിയയെ അടക്കിഭരിക്കുന്ന ‘പൈക്തു വംശാവലിയിലെ’ നാലാം തലമുറ പിൻഗാമിയായി കിമ്മിന്റെ മകൾ ജൂ ആയ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു എന്നാണ് ഇതിന്റെ പിൻപറ്റി ദക്ഷിണ കൊറിയൻ, പാശ്ചാത്യ മാധ്യമങ്ങൾ എഴുതി വിടുന്നത്. സാധാരണ തന്റെ ഹെയർ സ്റ്റൈൽ അനുകരിക്കുന്നവരെ പോലും കാലപുരിക്ക് അയച്ച് ശീലമുള്ള അച്ഛൻ കിം തന്റെ അധികാരത്തിന്റെ പ്രതീകമായ ലെതർ ജാക്കറ്റ് മകളെയും അണിയിക്കുന്നതിലൂടെ, തന്റെ രാഷ്ട്രീയ പൈതൃകവും സൈനിക നിയന്ത്രണവും മകൾക്ക് കൈമാറുന്നതെന്ന് പറയാതെ പറയുകയാണ്.
ഉത്തര കൊറിയയെ സംബന്ധിച്ച് ഈ ലെതർ കോട്ടും വസ്ത്രധാരണവും വെറുമൊരു സ്റ്റൈലല്ല. കിമ്മിന്റെ ഈ ലെതർ ജാക്കറ്റിനെ ഐക്കണിക്ക് എന്ന രീതിയിലാണ് കൊറിയൻ മീഡിയ എന്നും അവതരിപ്പിച്ചിട്ടുള്ളത്. അവർക്കിത് പരമാധികാരത്തിന്റെ പ്രതീകമാണ്. ഇങ്ങനെ നോക്കുമ്പോഴാണ് ഈ പുതിയ പ്രഖ്യാപനം ആ രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ അമ്പരപ്പ് തോന്നിക്കുന്ന നീക്കമാകുന്നത്. ഒന്നോർക്കുക, ക്രൂരതയുടെ പര്യായമായ, എന്തിനും മടിക്കാത്ത, അമേരിക്കൻ സാമ്രാജ്യത്വത്തെ കണ്ണടച്ച് വെല്ലുവിളിക്കുന്ന ഒരു രാജ്യത്തെ നയിക്കാൻ ഒരു കൊച്ചു പെൺകുട്ടി! ആ കൊട്ടാരമതിലുകൾക്കുള്ളിൽ നിന്ന് ഒരു കൗമാരക്കാരി രാജ്യത്തിന്റെ ഭാവി ഭരണാധികാരിയായി പരുവപ്പെടുന്നത് ലോകം ഉറ്റുനോക്കുകയാണ്.
കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനെ നേരത്തെ പിൻഗാമിയായി കരുതിയിരുന്നെങ്കിലും ഇപ്പോഴതിൽ മാറ്റം വന്നുവെന്നാണ് വാർത്തകൾ. മുൻ വർഷങ്ങളിൽ മിസൈൽ പരീക്ഷണ വേദികളിലും ഔദ്യോഗിക പാർട്ടി യോഗങ്ങളിലും ജൂ ആയിയെ ഇതേ രീതിയിൽ അവതരിപ്പിച്ചത്, ഭാവിയിൽ ഒരു വനിതാ ഭരണാധികാരിയെ സ്വീകരിക്കാൻ രാജ്യത്തെയും ലോകത്തെയും മാനസികമായി തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരീക്ഷകർ കാണുന്നത്. പകുതിയോളം ജനങ്ങൾ ഒരു നേരമെങ്കിലും ഭക്ഷിക്കാൻ കഷ്ടപ്പെടുന്ന, സാധാരണക്കാരിൽ പട്ടിണി നടമാടുന്ന ഒരു നാട്ടിലെ ഭരണാധികാരിയുടെ മകൾ വേദികളിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം കാർട്ടയർ വാച്ചും ഗുച്ചി സൺഗ്ലാസും ധരിച്ച് മാത്രമാണെന്നത് ശ്രദ്ധേയം.
ഇപ്പോൾ 13-നും 15-നും ഇടയിൽ പ്രായമുള്ള ഈ കൗമാരക്കാരിക്ക് ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയിൽ ഔദ്യോഗിക പദവികൾ ഇതുവരെ നൽകിയിട്ടില്ലെങ്കിലും, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥർ പോലും അവൾക്ക് മുന്നിൽ ആദരവോടെ നിൽക്കുന്നത് കാണാം. മോണിങ് സ്റ്റാർ, ബഹുമാന്യയായ മകൾ എന്നൊക്കെയാണ് കൊറിയൻ മീഡിയ ഇപ്പോഴേ വിശേഷിപ്പിക്കുന്നത്.
മിസൈലുകളുടേയും ഉപരോധങ്ങളുടേയും ദാരിദ്ര്യത്തിന്റേയും നടുവിൽ കഴിയുന്ന ഒരു നിഗൂഡ രാജ്യത്തിന്റെ ഭരണകേന്ദ്രമായി ഒരു വനിത വരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. എന്തായാലും രാജ്യത്തൊരു തെരഞ്ഞെടുപ്പ് നടത്തി അതിൽ 100% വോട്ട് നേടി തന്നെത്തന്നെ വീണ്ടും സുപ്രീം ലീഡറായി കിം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥിതിക്ക് ഉടനെയൊന്നും ഈ ഭരണമാറ്റം ആരും പ്രതിക്ഷിക്കേണ്ടതില്ല.






