ആദ്യം ജി സുധാകരന്‍, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് പോലെയാകും സിപിഎം നേതാക്കള്‍ കാണുന്നത്. ഏറെ നാളായി സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ശശി, കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്.
പാലക്കാട് സിപിഎമ്മിനെ വെട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവാന്‍ ഉറപ്പിച്ചാണ് പികെ ശശിയുടെ നീക്കം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഈ സിപിഎം വിമതരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്താണ് ശശി തന്റെ നിലപാട് പരസ്യമാക്കിയത്. നിലവിലെ അസംതൃപ്തരായ അഞ്ച് ജില്ലാ കമ്മിറ്റി അംഗങ്ങളും ഈ വിമതര്‍ക്കൊപ്പമുണ്ട്. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്, കൊഴിഞ്ഞാമ്പാറ തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്ന് പലപ്പോഴായി സിപിഎം പുറത്താക്കിയവരും പാര്‍ട്ടി വിട്ടവരും ഒത്തുകൂടിയാണ് കണ്‍വെന്‍ഷന്‍ നടത്തിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ സമീപിച്ചിരിക്കുകയാണ് പികെ ശശി. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ സഹായം തേടി ശശി കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചത്. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ നേരത്തേതന്നെ ചര്‍ച്ചാവിഷയമാണ്.




