എറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പെരുമ്പാവൂരിലാണ് സംസ്‌കാരം നടക്കുക.
2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്.
2016 സെപ്തംബറിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.






