മലപ്പുറം: നിലമ്പൂർ തോട്ടപ്പൊയിലിലെ അങ്കണവാടിയിൽ എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ കണ്ടത്. രാവിലെ പത്ത് മണിയോടെ അങ്കണവാടി തുറന്ന സമയത്താണ് സംഭവം ഉണ്ടായത്. ആ സമയത്തു മൂന്ന് കുട്ടികൾ മാത്രമേ അങ്കണവാടിയിൽ എത്തിയിരുന്നുള്ളൂ.
പാത്രങ്ങൾ എടുക്കാനായി അടുക്കളയുടെ പിൻഭാഗത്തേക്ക് പോയ അങ്കണവാടി ഹെൽപ്പർ പാമ്പിന്റെ ശബ്ദം കേട്ടതോടെ പരിശോധിച്ചപ്പോഴാണ് വലിയ മൂർഖനെ കണ്ടത്. ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റി.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എമർജൻസി റെസ്ക്യൂ ഫോഴ്‌സ് അംഗങ്ങൾ സ്ഥലത്തെത്തി. ഇതിനിടെ സമീപത്തെ മാളത്തിലേക്ക് ഇഴഞ്ഞ് കയറിയ പാമ്പിനെ ഏറെ പരിശ്രമത്തിനൊടുവിൽ ഇആർഎഫ് സംഘം പിടികൂടി. കുട്ടികളും ജീവനക്കാരും സ്ഥിരമായി എത്തുന്ന സ്ഥലത്ത് ഇത്രയും വലിയ പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചു. എന്നാൽ ആരും പരിക്കേൽക്കാതെ പാമ്പിനെ പിടികൂടാനായതോടെ എല്ലാവർക്കും വലിയ ആശ്വാസമായി.






