പ്യോങ്‌യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായി ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇറാനിയൻ ജനങ്ങൾക്ക് ഉണ്ടെന്നും അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. അതേസമയം, ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെ ഉത്തര കൊറിയ ശക്തമായി വിമർശിച്ചു.
അമേരിക്കയും ഇസ്രയേലും പ്രദേശത്തെ സമാധാനവും സുരക്ഷയും തകർക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ലോകമെമ്പാടും അസ്ഥിരത വർധിപ്പിക്കുന്നതിൽ ഇവർ പങ്കാളികളാണെന്നും, ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്നതായും വക്താവ് പറഞ്ഞു. ഇറാന്റെ സാമൂഹിക വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ വീണ്ടും ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തി. പുതിയ യുദ്ധക്കപ്പലായ ‘ച്യോ ഹ്യോനി’ൽ നിന്നാണ് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയും ഉത്തര കൊറിയ സമാനമായ മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
മിസൈൽ പരീക്ഷണം കിം ജോങ് ഉൻ തന്റെ മകൾ ജും ഏയോടൊപ്പം നേരിട്ട് നിരീക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങളും സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണം വിജയകരമായതായും തന്ത്രപരമായ ആക്രമണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിച്ചതായും കിം ജോങ് ഉൻ പ്രതികരിച്ചു.
അതേസമയം, കിം ജോങ് ഉന്റെ പിൻഗാമിയായി മകൾ ജും ഏയെ മുന്നോട്ട് കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതായി ദക്ഷിണ കൊറിയൻ ചാരസംഘടനകൾ പറയുന്നു. ഇതിന്റെ ഭാഗമായി കിം ജോങ് ഉന്നിനൊപ്പമുള്ള ജും ഏയുടെ ചിത്രങ്ങൾ ഉത്തര കൊറിയ ഇടയ്ക്കിടെ പുറത്തുവിടുന്നതായും റിപ്പോർട്ടുണ്ട്. ഔദ്യോഗിക പരിപാടികളിലും ജും ഏ കിമ്മിനൊപ്പം പങ്കെടുക്കുന്നുവെന്നും ചാരസംഘടനകൾ വ്യക്തമാക്കുന്നു.






