തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ശക്തമാകുമ്പോള്‍ യുഡിഎഫ് രാഷ്ട്രീയം പ്രത്യേകിച്ച്, കോണ്‍ഗ്രസ്സ് രാഷ്ട്രീയം കലുഷിതമാകുന്നത് വിജയ സാധ്യതകളെ പോലും ബാധിക്കുന്ന നിലയിലേക്ക് വളരുകയാണ്. ഐഷ പോറ്റി, പി .കെ ശശി, സി.സി മുകുന്ദന്‍ എന്നിവര്‍ മുതല്‍ ഏറ്റവുമൊടുവില്‍ ജി.സുധാകരന്‍ കൂടി മറുകണ്ടം ചാടിയത് യു ഡി എഫിന് ഒരുവേള മേല്‍കൈ നല്‍കിയെങ്കിലും ഇപ്പോള്‍ കെ. സുധാകരന്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയാവുകയാണ്. ഓരോ കുരുക്ക് അഴിക്കുമ്പോഴും പല കുരുക്കുകളും മുറുകുന്നു എന്നതാണ് യു ഡി എഫ് ക്യാമ്പ് നേരിടുന്ന പ്രതിസന്ധി.
നിലവിലെ എം പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന ശക്തമായ നിലപാട് തുടക്കം മുതല്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിന് പല കാരണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ പാര്‍ലമെന്റ് സീറ്റുകള്‍ ജയിച്ചു കയറുക അത്ര എളുപ്പമല്ല എന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിന് ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ലമെന്റിലെ അംഗസംഖ്യ കുറയും എന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ തിരിച്ചടി ഒട്ടും ചെറുതായിരിക്കില്ല. എം പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന പൊതുനിലപാടിലേക്ക് കോണ്‍ഗ്രസ്സ് പോകുന്നതിന് ഒരു പ്രധാന കാരണമിതാണ്.
സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് എം.പിമാര്‍ എല്ലാവരും തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തല്‍പരരാണ്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം തരപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ പ്രേരണ. കോണ്‍ഗ്രസ്സ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കുന്ന ഏറ്റവും പ്രധാന ഘടകവും ഇത് തന്നെയാണ്. അതുകൊണ്ട് സുധാകരന് പ്രത്യേകമായി അനുമതി കൊടുത്താല്‍ സംഘടനാതലത്തില്‍ അത് അടപടലം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയാണ്. നിലവില്‍ സുധാകരന് പുറമെ അടൂര്‍ പ്രകാശ് കൂടിയാണ് മത്സരിക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ കൗതുകകരമായ കാര്യം ഈ രണ്ടു പേരും മുന്‍പ് മന്ത്രിമാരായി പ്രവര്‍ത്തിച്ചവരാണ് എന്നതാണ്. അതായത് സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള നേതാക്കളുടെ ആര്‍ത്തി തന്നെയാണ് നിലവില്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. അത് യു ഡി എഫിനും എല്‍ ഡി എഫിനും ഒരു പോലെത്തന്നെ തലവേദനയായി മാറുകയാണ്. ഐഷ പോറ്റി മുതല്‍ കെ. സുധാകരനും ജി. സുധാകരനും വരെയുള്ളവരെല്ലാം ഇതിന് ദൃഷ്ടാന്തങ്ങളായി മാറുകയാണ്. പാര്‍ലമെന്ററി മോഹം എന്നത് പഴയ തലമുറ രാഷ്ട്രീയക്കാരില്‍ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മനോരോഗം പോലെ പിടി മുറുക്കുന്നതായി കാണാം.
മുഖ്യമന്ത്രി കുപ്പായം തയ്ച്ചു കാത്തിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ കളികളും നിലവിലെ പ്രതിസന്ധി ശക്തമാക്കുകയാണ്. വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതും നിര്‍ണ്ണായകമായ ഒരു തന്ത്രം കൂടിയാണ്. ഏതെങ്കിലും എം പിക്ക് മത്സരനുമതി ലഭിച്ചാല്‍ മറ്റു പലര്‍ക്കും ഇളവ് നല്‍കേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെ വന്നാല്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നതിനുള്ള സാധ്യത ഉറപ്പിക്കാനും കഴിയും. ഇതിനെ വെട്ടുക എന്നതിനാലാണ് ആരും മത്സരിക്കേണ്ടതില്ലെന്ന് ചെന്നിത്തലയും സതീശനും അതിശക്തമായി വാദിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമോഹികളുടെ എണ്ണം കുറയ്ക്കുക എന്നതും കെ.സി വേണുഗോപാലിന്റെ സാധ്യത ഇല്ലാതാക്കുക എന്ന ദ്വിമുഖ തന്ത്രവും ഇതിന് പിന്നില്‍ നമുക്ക് കാണാന്‍ കഴിയും. എം പിമാര്‍ മത്സരിക്കുന്നത് ഒഴിവാക്കാനായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം സ്വാഭാവികമായും ചെന്നിത്തലയിലേക്കും സതീശനിലെക്കും മാത്രമായി ചുരുങ്ങും. അപ്പോള്‍ അവരുടെ സാധ്യത മൂന്നിലൊന്ന് എന്ന നിലയില്‍ നിന്ന് രണ്ടിലൊന്ന് എന്ന നിലയിലേക്ക് മാറും. ഇത് ഇരുകൂട്ടരുടെയും സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്നതും പ്രധാനമാണ്. ഏതുനിലയിലായാലും അധികാരത്തോടുള്ള ഒരു വിഭാഗം നേതാക്കളുടെ അമിതമായ ആര്‍ത്തി യു ഡി എഫിനെ എത്തിച്ചിരിക്കുന്നത് വിജയ സാധ്യതകളെ അട്ടിമറിക്കുന്ന നിലയിലേക്കാണെന്ന് വിലയിരുത്തേണ്ടതായി വരും.






