മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും.
2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 കോടി രൂപ ചെലവായതും സ്ഥലമെടുപ്പിന് കൂടി 3000 കോടിയോളം ചെലവായതുമാണ്. പാതയിലുടനീളം ഇടവിട്ട് തെരുവുവിളക്കുകളും അര കിലോമീറ്റർ ഇടവിട്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കുറ്റിപ്പുറം റെയിൽപ്പാതയ്ക്കു മുകളിലൂടെ സ്ഥാപിച്ച കോമ്പോസിറ്റ് ഗർഡർ സംസ്ഥാനത്തെ ആദ്യത്തേതാണ്. 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയും ഏകദേശം 800 ടൺ ഭാരവുമുള്ള ഗർഡർ നിലവിലെ റെയിൽപ്പാതയ്ക്ക് മുകളിൽ ഏഴുമീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീലും കോൺക്രീറ്റും ചേർത്താണ് നിർമാണം; വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗം കോൺക്രീറ്റിലും ബാക്കി ഘടകങ്ങൾ സ്റ്റീലിലുമാണ് നിർമിച്ചിരിക്കുന്നത്.






