ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്നതിനാൽ എൽ.പി.ജി. ലഭ്യതയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പരിഭ്രാന്തിയെ തുടർന്ന് പ്രതിദിന ബുക്കിങ് 89 ലക്ഷത്തിൽ നിന്ന് 55 ലക്ഷമായി കുറഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകിയതോടൊപ്പം 7,300 ഉപഭോക്താക്കൾ എൽ.പി.ജിയിൽ നിന്ന് പി.എൻ.ജി.യിലേക്ക് മാറിയതായും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഗാർഹിക ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് എൽ.പി.ജി. വിതരണത്തിൽ പ്രത്യേക നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ എൽ.പി.ജി. വിതരണം സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന മുൻഗണന പ്രകാരമാണ് നടത്തുന്നത്. കരിഞ്ചന്തയും സിലിണ്ടർ പൂഴ്ത്തിവെപ്പും തടയാൻ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ 4,500 റെയ്ഡുകൾ നടത്തിയിട്ടുണ്ട്.
ഇതിനിടെ, പ്രീമിയം പെട്രോളിന്റെ വിലയിൽ രണ്ട് രൂപയുടെ വർധന സാധാരണക്കാരെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആകെ വിൽക്കുന്ന പെട്രോളിൽ 3-4 ശതമാനം മാത്രമാണ് പ്രീമിയം പെട്രോൾ ഉള്ളതെന്നും, പെട്രോൾ-ഡീസൽ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും പെട്രോളിയം വകുപ്പ് ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
അതേസമയം, ബഹ്‌റൈൻ രാജാവ് ഹമാദ് ബിൻ ഇസാ അൽ ഖലീഫയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ഈദ് ആശംസകൾ കൈമാറുന്നതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷവും ഊർജസുരക്ഷാ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസ്, മലേഷ്യ, ഒമാൻ, ജോർദാൻ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മോദി സമാന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.






