പാലക്കാട്: ഒറ്റപ്പാലം നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. ശശിക്ക് കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ ‘കൈപ്പത്തി’ നൽകരുതെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചതോടെയാണിത്.
പ്രശ്നപരിഹാരത്തിനായി പി.കെ ശശിയോട് കോൺഗ്രസിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമായത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ഇടത് വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദമാണ് നേതൃത്വം കണക്കിലെടുത്തത്. ഇതിനിടെ, കൈപ്പത്തി ചിഹ്നം ഉൾപ്പെടുത്തിയുള്ള ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ലക്സുകളും മണ്ഡലത്തിൽ വ്യാപകമായി പതിച്ചിരുന്നു.
ദീർഘകാലത്തെ അസ്വാരസ്യങ്ങൾക്കൊടുവിലാണ് മുൻ ഷൊർണൂർ എംഎൽഎയായ പി.കെ ശശി സിപിഎം വിട്ടത്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇമ്പിച്ചി ബാവയെയും ശിവദാസനെയും പോലുള്ള പ്രഗത്ഭർ ഇരുന്ന കസേരയിൽ ‘സ്പിരിറ്റ് കച്ചവടക്കാരൻ’ ഇരിക്കുന്നു എന്നായിരുന്നു ശശിയുടെ പരിഹാസം. കൂടാതെ, പാലക്കാട്ടെ ഡിവൈഎഫ്‌ഐ നേതൃത്വം യുവാക്കൾക്ക് ലഹരിമരുന്ന് നൽകുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
രണ്ട് വർഷത്തോളമായി പാർട്ടിയിൽ നിന്ന് അകന്നുനിന്നിരുന്ന ശശി, കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് വിമത കൺവെൻഷൻ വിളിച്ച് ചേർക്കുകയും സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാകാൻ തീരുമാനിക്കുകയുമായിരുന്നു.






