കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്.
വടുതലയിലെ വാടക വീട്ടിൽ ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും, കുട്ടികളെ കട്ടിലിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തിയത് മൂലമുള്ള മാനസിക വിഷമമാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് മാസം മുമ്പാണ് ഇവർ ചികിത്സ ആവശ്യത്തിനായി കൊച്ചിയിലെ വാടക വീട്ടിലേക്ക് മാറിയത്. രണ്ട് ദിവസമായി ഇവരെക്കുറിച്ച് വിവരമില്ലാതിരുന്നതിനാൽ വീട്ടുടമസ്ഥന്റെ ബന്ധു എത്തി പരിശോധിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മരിച്ച കുട്ടികൾ 14, 5 വയസ്സുള്ള രണ്ട് ആൺകുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ്. ഇതിൽ മൂത്ത കുട്ടിക്ക് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്നും, അതിന്റെ ചികിത്സയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയതെന്നും വിവരം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.






