തിരുവനന്തപുരം: ധർമ്മടത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, എന്നാൽ ദുരന്തം നേരിടാൻ നാട് ഒരുമിച്ച് നിൽക്കുമ്പോൾ കേന്ദ്രവും പ്രതിപക്ഷവും അതിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. 2021ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കി മാറ്റിയത് വലിയ നേട്ടമാണെന്നും, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട് സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വികസനവും സമാധാനവും ചേർന്ന കേരള മോഡൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിന് പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് പ്രചാരണം ശക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ ജില്ലകളിൽ പര്യടനം ആരംഭിക്കും. പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം ഏപ്രിൽ 3 വരെ നീളും, 48 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.






