എറണാകുളം: കോതമംഗലം ചേലാട് കള്ളാട് ചെങ്ങമനാട്ട് സ്വദേശിനിയായ സാറാമ്മ ഏലിയാസ് വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി. 2024 മാർച്ച് 25നാണ് പട്ടാപ്പകൽ വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് സാറാമ്മയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുകയും, ചിലരെ ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ച് പരിശോധിക്കുകയും ആയിരക്കണക്കിന് ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തെങ്കിലും വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.
തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇതുവരെ നിർണായക പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണം ഇപ്പോഴും വഴിമുട്ടിയ നിലയിലാണ്. നാടിനെ നടുക്കിയ ഈ കേസിൽ പ്രതിയെ കണ്ടെത്താനാകാത്തത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ആദ്യമുതൽ തന്നെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു സാറാമ്മയുടെ ബന്ധുക്കളുടെ ആരോപണം. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും അവർ ആവർത്തിച്ച് ഉന്നയിക്കുന്നു.






