ന്യൂഡൽഹി: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ രഞ്ജന ചൗഹാൻ രംഗത്തെത്തി. ഭർത്താവിനെ കപ്പലിൽ വെച്ച് കൊലപ്പെടുത്തിയതാണെന്നാണ് അവരുടെ ആരോപണം.
ഭർത്താവ് ഉപയോഗിച്ചിരുന്ന വ്യക്തിപരമായ സാധനങ്ങൾ ഇതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും, അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതർ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമായി അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസം മൃതദേഹം ഇന്ത്യയിലെത്തിച്ചതിന് ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിനിടെയാണ് മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതായി കണ്ടെത്തിയത്. ഇത് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചതായി കുടുംബം ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്.




