ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിയിൽപ്പെട്ട ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ‘ഓപ്പറേഷൻ ഊർജ സുരക്ഷ’ എന്ന പേരിലാണ് ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനായി ഇന്ത്യൻ നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചിട്ടുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുമായി ഏകദേശം 20 കപ്പലുകളാണ് നിലവിൽ അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവയെ സുരക്ഷിതമായി രാജ്യത്തെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഇതിനകം രണ്ട് ഇന്ധന ടാങ്കറുകൾ നാവികസേനയുടെ സംരക്ഷണത്തിൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുണ്ട്. ഏകദേശം 92,000 ടൺ എൽപിജിയുമായി ഇവ ദിവസങ്ങൾക്കകം ഇന്ത്യയിലെത്തുമെന്നാണ് വിവരം.
അതേസമയം, യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. ഇത് കപ്പലുകൾക്ക് ഭീഷണിയാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നിരുന്നാലും ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് വഴി യാത്ര തുടരാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിത മാർഗങ്ങൾ പിന്തുടർന്ന് ഇന്ത്യൻ നാവികസേനയുടെ മാർഗനിർദേശത്തോടെയായിരിക്കും കപ്പലുകളുടെ യാത്ര മുന്നോട്ട് പോകുന്നത്.





