കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ‘ഡീൽ’ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി അഖിലേന്ത്യ നേതാവാണെങ്കിലും പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ധാരണ പോലും ഇല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ആരോപണങ്ങൾ ശരിയായി മനസ്സിലാക്കാതെ പ്രതികരിക്കുകയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസിന്റെ നിലപാട് ബിജെപിയെ സഹായിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കെജ്‌രിവാളിനെതിരെ കോൺഗ്രസ് എടുത്ത നിലപാടും പിന്നീട് ഉണ്ടായ സംഭവങ്ങളും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം എപ്പോഴും ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷമായി വാഗ്ദാനങ്ങൾ മാത്രം അല്ല, നടപ്പിലാക്കിയ പദ്ധതികളാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ദീർഘകാല പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി നഗര വികസനത്തിൽ ഉണ്ടായ പുരോഗതിയും കൊച്ചി മെട്രോ കാക്കനാട് പാതയും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഉച്ച സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, മനുഷ്യർക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടിയുടെ സീൽ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിനായി നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






