കേരളത്തില്‍ മാത്രമല്ല രാഷ്ട്രീയപ്പോരും ഭരണമാറ്റ തരംഗ അലയൊലികളും. വംഗദേശത്തും കാര്യങ്ങള്‍ ചൂടുപിടിക്കുകയാണ്. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം അവസാനിപ്പിച്ച് കസേരയിലിരുന്ന മമതയെ അവിടെ നിന്നിറക്കാനുള്ള സകല ആയുധങ്ങളും ബിജെപി മൂര്‍ച്ച കൂട്ടുമ്പോള്‍ മരിക്കാതിരിക്കാനുള്ള പോരാട്ടം മമതയും കാഴ്ച്ചവെക്കുമെന്നുറപ്പ്. 15 വര്‍ഷത്തിലേറെ നീണ്ട വൈര്യമാണ് തീപിടിക്കാന്‍ പോകുന്നത്.
അഴിമതിയുടെ കൂത്തരങ്ങായ തൃണമൂലില്‍നിന്നും വര്‍ഗീയ വിദ്വേഷം വിതയ്ക്കുന്ന ബിജെപിയില്‍നിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവക്യവുമായി പഴയ പ്രതാപം എന്തെങ്കിലും തരത്തില്‍ തിരിച്ചുപിടിക്കാനാകുമോ എന്ന് നോക്കി സിപിഎമ്മും രംഗത്തുണ്ട്. പക്ഷേ ഇതിനിടയില്‍ നിര്‍ണായകമായേക്കാവുന്ന മറ്റ് ചില പ്രധാന അടിയൊഴുക്കുകളും ബംഗാളിന്റെ മണ്ണില്‍ സംഭവിക്കുന്നുണ്ട്.
അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഹുമയൂണ്‍ കബീറിന്റെ ജനത ഉന്നയന്‍ പാര്‍ട്ടി (എജെയുപി)യും കൈകോര്‍ക്കുന്നു എന്നതാണ് അക്കൂട്ടത്തില്‍ പ്രധാനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുവച്ചാണ് പുതിയ സഖ്യം പിറക്കുന്നത്. ബുധനാഴ്ച നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പുതിയ സഖ്യം പ്രഖ്യാപിച്ചത്.




