കേരളത്തില്‍ മാത്രമല്ല രാഷ്ട്രീയപ്പോരും ഭരണമാറ്റ തരംഗ അലയൊലികളും. വംഗദേശത്തും കാര്യങ്ങള്‍ ചൂടുപിടിക്കുകയാണ്. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം അവസാനിപ്പിച്ച് കസേരയിലിരുന്ന മമതയെ അവിടെ നിന്നിറക്കാനുള്ള സകല ആയുധങ്ങളും ബിജെപി മൂര്‍ച്ച കൂട്ടുമ്പോള്‍ മരിക്കാതിരിക്കാനുള്ള പോരാട്ടം മമതയും കാഴ്ച്ചവെക്കുമെന്നുറപ്പ്. 15 വര്‍ഷത്തിലേറെ നീണ്ട വൈര്യമാണ് തീപിടിക്കാന്‍ പോകുന്നത്.
അഴിമതിയുടെ കൂത്തരങ്ങായ തൃണമൂലില്‍നിന്നും വര്‍ഗീയ വിദ്വേഷം വിതയ്ക്കുന്ന ബിജെപിയില്‍നിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവക്യവുമായി പഴയ പ്രതാപം എന്തെങ്കിലും തരത്തില്‍ തിരിച്ചുപിടിക്കാനാകുമോ എന്ന് നോക്കി സിപിഎമ്മും രംഗത്തുണ്ട്. പക്ഷേ ഇതിനിടയില്‍ നിര്‍ണായകമായേക്കാവുന്ന മറ്റ് ചില പ്രധാന അടിയൊഴുക്കുകളും ബംഗാളിന്റെ മണ്ണില്‍ സംഭവിക്കുന്നുണ്ട്.
അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഹുമയൂണ്‍ കബീറിന്റെ ജനത ഉന്നയന്‍ പാര്‍ട്ടി (എജെയുപി)യും കൈകോര്‍ക്കുന്നു എന്നതാണ് അക്കൂട്ടത്തില്‍ പ്രധാനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുവച്ചാണ് പുതിയ സഖ്യം പിറക്കുന്നത്. ബുധനാഴ്ച നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പുതിയ സഖ്യം പ്രഖ്യാപിച്ചത്.
രണ്ട് പാര്‍ട്ടികളും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും. സംയുക്ത സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 294 നിയമസഭാ സീറ്റുകളില്‍ 190 എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നിലവിലെ പദ്ധതി. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള മുര്‍ഷിദാബാദില്‍ നിന്നും ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് നീക്കം. 70 ശതമാനത്തില്‍ അധികമാണ് മുര്‍ഷിദാബാദിലെ മുസ്ലീം ജനസംഖ്യ. അവരുടെ വോട്ടുകള്‍ വളരെ നിര്‍ണായകമാണ്.
മമതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഒവൈസി ഉയര്‍ത്തുന്നുണ്ട്. ബംഗാളിലെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് വികസനം വേണം എന്നാതാണ് തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യം. സംസ്ഥാനത്ത് 30 ശതമാനം മുസ്ലീങ്ങളില്‍ 7 ശതമാനം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കുന്നുള്ളൂ. വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഉന്നത പഠനം പോലും അസാധ്യമാണ്. വോട്ടിനായി മാത്രമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ ഉപയോഗിക്കുന്നത്. അവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു. ബിജെപിയുടെ ബി ടീം ആണെന്ന മമതയുടെ ആരോപണത്തിന്, തങ്ങള്‍ മുസ്ലീം ശാക്തീകരണത്തിന് നിലകൊള്ളുന്ന എ ടീം ആണെന്നായിരുന്നു ഒവൈസിയുടെ മറുപടി.
ബംഗാളിന്റെ ജനസംഖ്യയില്‍ ഏകദേശം 30 ശതമാനത്തോളം മുസ്ലീങ്ങളാണ്. എന്നാല്‍ സമഗ്ര വോട്ടര്‍ പട്ടിക പുതുക്കലിലും മറ്റുമായി വലിയൊരു ശതമാനം വോട്ടര്‍മാര്‍ ബംഗാളില്‍ പുറത്തായിട്ടുണ്ട്. ഇവരില്‍ പകുതിയും മമതയുടെ വോട്ടുകളായിരുന്നുവെന്നും പുറത്താക്കുന്നതിലൂടെ ബിജെപി മേല്‍ക്കൈ നേടുന്നുവെന്നുമെല്ലാം ആരോപണങ്ങളുണ്ട്.
തൃണമൂല്‍ മുസ്ലീങ്ങളെ ‘ഒരു വിശ്വസനീയ വോട്ട് ബാങ്ക്’ മാത്രമായി ചുരുക്കിയെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആക്ഷേപമുണ്ട്. ഗുജറാത്ത് കലാപ സമയത്ത് ബിജെപിക്കൊപ്പം നിന്ന തൃണമൂലിന്റെ ചരിത്രവും ഒവൈസി ഇതിനിടയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം, കബീര്‍-ഉവൈസി സഖ്യം വടക്കന്‍ ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ തൃണമൂലിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തെക്കന്‍ ബംഗാളില്‍ മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴില്ലെന്നും നിരീക്ഷകര്‍ പറയുന്നു. 2011 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷമായി പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന ശക്തിയാണ് ന്യൂന പക്ഷ വോട്ട്. മാള്‍ഡ, നോര്‍ത്ത് ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24-പര്‍ഗാനാസ്, സൗത്ത് 24-പര്‍ഗാനാസ്, ഹൗറ എന്നിവിടങ്ങളിലായി ഏകദേശം 90 നിയമസഭാ സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്.
അങ്ങനെ മുസ്ലീം വോട്ടുകള്‍ വലിയ രീതിയില്‍ ഭിന്നിക്കപ്പെട്ടാല്‍ വലിയ തിരിച്ചടിയാകും തൃണമൂല്‍ നേരിടാന്‍ പോകുന്നത്. ബിജെപിക്ക് കിട്ടുന്ന വോട്ടുകള്‍ കുറയാതിരിക്കുകയും മമതയുടെ പരമ്പരാഗത വോട്ട് ബാങ്കിന് ചോര്‍ച്ച സംഭവിക്കുകയും ചെയ്താല്‍ സംസ്ഥനത്ത് ഒരു ഭരണമാറ്റ സാധ്യത വലിയ രീതിയില്‍ തെളിഞ്ഞു വരുമെന്നുറപ്പ്. അങ്ങനെ നോക്കുമ്പോള്‍ ഒവൈസിയുടെ വരവ് പരോക്ഷമായെങ്കിലും ഗുണം ചെയ്യാന്‍ പോകുന്നത് ബിജെപിക്ക് തന്നെയായിരിക്കുമെന്നും വ്യക്തമാണ്. നൗഷാദ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് പോലുള്ള പാര്‍ട്ടികളുടെ സാന്നിധ്യം കൂടി ഉള്ളതിനാല്‍ ഇത്തവണ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയ മാറ്റം വരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഭവാനിപുരിലാണ് ഇത്തവണ ജനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. 1956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മമതയ്ക്കെതിരെ വിജയം. 2021-ല്‍ നന്ദിഗ്രാമില്‍ തോല്‍വിയറിഞ്ഞ മമത പിന്നീട് ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഏപ്രില്‍ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മമത യുഗം അവസാനിക്കുമോ അതോ തുടരുമോ എന്ന് കാത്തിരുന്ന് കാണാം.





