ചെന്നൈ: എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിന് പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാക്കി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണ് ബിജെപിക്ക് നൽകിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയ അണ്ണാമലൈ, ഇത്തവണ മത്സരിക്കില്ലെന്നും വ്യക്തമാക്കി. “ബാക്കി കാര്യങ്ങൾ മെയ് 4ന് പറയാം” എന്ന നിലപാടിലാണ് അദ്ദേഹം.
ഇതിനിടെ അണ്ണാമലൈയെ ഒതുക്കിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അനുയായികൾ രംഗത്തെത്തി. മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾക്കായി ശ്രമിച്ചില്ലെന്നും, ചില നേതാക്കൾ സ്വന്തം താൽപര്യങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും ആരോപണം ഉയരുന്നു.
കോയമ്പത്തൂരിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്. സിംഗനല്ലൂർ അല്ലെങ്കിൽ കാവുണ്ടംപാളയം മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനായിരുന്നു അണ്ണാമലൈയുടെ ആഗ്രഹമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ മണ്ഡലങ്ങൾ ബിജെപിക്ക് ലഭിച്ചില്ല. അതേസമയം തഞ്ചാവൂർ, ഗന്ധർവക്കോട്ടൈ മണ്ഡലങ്ങൾ പരസ്പരം മാറ്റിക്കൊടുക്കാനുള്ള സാധ്യത പാർട്ടി പരിശോധിക്കുന്നുണ്ട്. 2021ൽ DMKയും സഖ്യകക്ഷിയായ CPI(M)ഉം ഈ മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നു. സീറ്റ് വിഭജനം, സാധ്യതയുള്ള സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങിയവ ചർച്ചയായി. എന്നാൽ അണ്ണാമലൈ യോഗത്തിൽ പങ്കെടുത്തില്ല.
യോഗത്തിൽ തമിഴിസൈ സൗന്ദരരാജൻ, വനത്തി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സ്ഥാനാർത്ഥി പട്ടിക അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച അണ്ണാമലൈ ഇരട്ടത്തവണയും പരാജയപ്പെട്ടിരുന്നു. അടുത്തിടെ ക്യാംപെയിൻ ചുമതലകളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.




