ബെംഗളൂരു: കർണാടകയിലെ സക്‌ലേശ്പൂരിലെ ഭേട്ടട ഭൈരവേശ്വര ക്ഷേത്രം വളപ്പിൽ പ്രീ-വെഡ്ഡിങ് ഷൂട്ടിനിടെ നാട്ടുകാരും ക്യാമറമാന്മാരും തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ക്ഷേത്രവളപ്പിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കുകയും അകത്ത് ചിത്രീകരണം നടത്തുകയും ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് സംഭവം തുടങ്ങിയത്. ഇത് വാക്കുതർക്കത്തിലേക്ക് നീങ്ങി, പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നു.
സംഘർഷത്തിൽ ക്യാമറമാന്മാരായ നവി, നന്ദൻ എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ ഒരു ക്യാമറയും തകർന്നു. പരിക്കേറ്റവരെ സക്‌ലേശ്പുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വൽ, നിഷാന്ത് എന്നിവരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.




