കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്നു പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന വർഷങ്ങളോളം എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്നുവെന്നും, അന്ന് മതേതരവാദികളായി കണക്കാക്കിയവരെ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ അസ്വസ്ഥരാകുന്നതായും സതീശൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് വ്യക്തമായി പറഞ്ഞ മുന്നണിയാണ് യു.ഡി.എഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുറമേ മതേതരത്വം പ്രചരിപ്പിക്കുമ്പോൾ രഹസ്യമായി ആർ.എസ്.എസ്, എസ്.ഡി.പി.ഐ സംഘടനകളുമായി ഇടപാടുകൾ നടത്തുന്നതാണ് സി.പി.എം രീതിയെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവായി സതീശൻ വിമർശിച്ചു. ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ തെളിവുകൾ സഹിതം പൊളിച്ചുകാട്ടിയതായും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരേ ആരോപണം ഉയർന്നപ്പോൾ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ വിഷയങ്ങൾ ഉണ്ടായിട്ടും കുടുംബ പ്രശ്നമെന്ന പേരിൽ ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
വികസനം, ശബരിമല, സ്വർണക്കടത്ത്, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ എവിടെയായാലും മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി നിയമസഭയിൽ ഉയർത്തിയ എല്ലാ വിഷയങ്ങളിലും യു.ഡി.എഫ് ഉറച്ച നിലപാടിലാണ്. ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയം അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലൈഫ് പദ്ധതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തെറ്റാണെന്നും, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4,000 വീടുകൾ മാത്രമാണെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. അന്നത്തെ കാലഘട്ടത്തിൽ 4,43,000 വീടുകൾ നിർമ്മിച്ചുവെന്ന രേഖകൾ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




