സുൽത്താൻ ബത്തേരി: നമ്പ്യാർകുന്ന് ആർത്തുവയലിൽ മരംമുറി തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പഞ്ചായത്തംഗത്തെ മർദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് എരുമാട് സ്വദേശിയായ ഷമീർനെയാണ് നൂൽപ്പുഴ പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരംമുറിക്കുമ്പോൾ മരം അയൽവാസിയുടെ കൃഷിയിടത്തിലേക്ക് വീണ് നാശം സംഭവിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. നഷ്ടപരിഹാരം നൽകാതെ മരം കൊണ്ടുപോകാൻ ശ്രമിച്ചതോടെ വീട്ടുടമ നെന്മേനി പഞ്ചായത്തംഗം പ്രശാന്തിനെ അറിയിക്കുകയും, പ്രശാന്ത് മധ്യസ്ഥതയ്ക്കായി സ്ഥലത്തെത്തുകയും ചെയ്തു.
നഷ്ടപരിഹാരം നൽകിയ ശേഷവും ഷമീർ പ്രശാന്തുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ മുക്കുപുര സ്വദേശിയായ സുനിൽ (37) നെ ഷമീർ കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സുനിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച രാത്രി പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെ നെല്ലിമാട് വയലിന് സമീപമുള്ള തോടിനരികെ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെത്തി. നൂൽപ്പുഴ എസ്.ഐ. ഷാഫി മഠത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




