തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ ഇത്തവണ ജനമസ്സ് ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. തൃശ്ശൂർ എല്‍ഡിഎഫും യുഡിഎഫും പലവട്ടം പ്രാതിനിധ്യം ഉറപ്പിച്ചിട്ടുള്ള മണ്ഡലമായ തൃശൂരില്‍ ഇപ്പോള്‍ എൻഡിഎയ്‍ക്കും ശക്തമായ വേരോട്ടമുണ്ട്. തൃശൂരിലാണ് എൻഡിഎ ആദ്യമായി ലോക്സഭയിലേക്കുള്ള ടിക്കറ്റ് എടുത്തത്. നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭാമണ്ഡലം.
ഇത്തവണ ഗ്ലാമര്‍ പോരാട്ടമാണ് തൃശൂരില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ ഇത്തവണ ബിജെപിയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എന്ന നിലയിൽ മണ്ഡലത്തിന് ഏറെ പരിചിതനാണ്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിന് കരുത്താകാനുള്ള സാധ്യതയുണ്ട്. സിപിഐക്ക് വേണ്ടി കവി കൂടിയായ ആലങ്കോട് ലീലാകൃഷ്‍ണനാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണായ തൃശൂര്‍ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് ഇടപക്ഷത്തിന്റെ സിപിഐ ആണ്. രണ്ട് വട്ടവും പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലാണ്. യുഡിഎഫ് കാറ്റ് ആഞ്ഞുവീശിയ 2025ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും തൃശൂര്‍ എല്‍ഡിഎഫിനൊപ്പം നിന്നതാണ് ചരിത്രം. എല്‍ഡിഎഫും യുഡിഎഫും എൻഡിഎയും തൃശ്ശൂര്‍ പിടിച്ചടക്കണമെന്ന ഒറ്റച്ചിന്തയോടെ മത്സരിക്കുമ്പോള്‍ ഫലം പ്രവചനാതീതമാണ്.




