ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴും വ്യാജ ജീവൻരക്ഷാ മരുന്നുകൾ വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പരിശോധിച്ച 1,16,324 മരുന്ന് സാംപിളുകളിൽ 3104 എണ്ണം ഗുണനിലവാരമില്ലാത്തതായിരുന്നു. ഇതിൽ 245 എണ്ണം പൂർണമായും വ്യാജമരുന്നുകളായിരുന്നു. കഫ് സിറപ്പുകളിൽ മാത്രം 3349 എണ്ണം ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
ഇതിനിടെ, ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തിവന്ന നിഖിൽ അറോറ (47)യെ വ്യാജമരുന്ന് മൊത്തക്കച്ചവട കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഫാർമസി വഴി ഇയാൾ വർഷംതോറും 3.5 കോടിമുതൽ 5 കോടി രൂപ വരെ സമ്പാദിച്ചിരുന്നുവെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ മുസാഫർപുരിലുള്ള ഇയാളുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ മുഴുവൻ വ്യാജമരുന്ന് സാംപിളുകളാണ് പോലീസ് കണ്ടെത്തിയത്. കൂടാതെ 1,20,535 വ്യാജ ഗുളികകളും 50 കോടി രൂപയുടെ വ്യാജ ജി.എസ്.ടി. ബില്ലുകളും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിർമ്മിച്ച വ്യാജ കഫ് സിറപ്പുകൾ കഴിച്ച് കുഞ്ഞുങ്ങൾ മരിച്ചതിനെ തുടർന്ന് വിഷയം പാർലമെന്റിൽ ചർച്ചയായിരുന്നു. മരുന്ന് പരിശോധനയിലെ അലംഭാവത്തെ സുപ്രീം കോടതിയും പലതവണ വിമർശിച്ചിട്ടുണ്ട്.




