റിയാദ്: എട്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശിയായ ഹംസ (67) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സഹോദരൻ പൊലീസ് അധികൃതരെയും റെഡ് ക്രസന്റിനെയും വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിലെ അൽ ഖുറൈജി പേപ്പർ വ്യവസായ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഹംസയ്ക്ക് സ്ഥാപനത്തിലെ പ്രശ്നങ്ങളെത്തുടർന്ന് താമസരേഖ പുതുക്കാൻ കഴിയാതെ പോയിരുന്നു. ഇതുമൂലം കഴിഞ്ഞ എട്ട് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം.
പരേതരായ മുഹമ്മദ്, സൈനബ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ റുബീന. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന.
മൃതശരീരം റിയാദ് തഖസ്സുസിയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിഭാഗം പ്രവർത്തകരും ബന്ധുക്കളും നടപടികൾക്ക് നേതൃത്വം നൽകുന്നു.






