ഗുവാഹത്തി: അസമിൽ എൻഡിഎ 90 സീറ്റുകൾ നേടി അധികാരം നിലനിര്‍ത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ടെന്നും ഉയര്‍ന്ന പോളിംഗ് ശതമാനം അസമീസ് ജനതയുടെ ഉറച്ച നിലപാടാണെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. ഏകദേശം 90 സീറ്റുകള്‍ ലഭിക്കുമെന്ന് തനിക്ക് തോന്നുന്നു. അത് 100 ല്‍ എത്തിയാലും ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 18 മുതല്‍ 22 സീറ്റിലേക്ക് ചുരുങ്ങും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
2016 മുതൽ അസമിൽ പോളിംഗ് ശതമാനം ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ട്. പല പോളിംഗ് ബൂത്തുകകളിലും 94 മുതല്‍ 95 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 85.9 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. എന്നാൽ, ന്യൂനപക്ഷ മേഖലയില്‍ ഉണ്ടായിട്ടുള്ള വോട്ടിംഗ് വര്‍ധന ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.




