കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 37 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) ആണ് ശിക്ഷിക്കപ്പെട്ടത്. വിതുര പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒന്നാമത്തെ കേസിലാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.
നേരത്തെ സമാന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിന് പുറമെ പ്രതി കുറ്റക്കാരനായി കണ്ടെത്തിയ മറ്റു രണ്ട് കേസുകളിലെ ശിക്ഷ ഈ മാസം 13ന് പ്രഖ്യാപിക്കും. മൂന്ന് കേസുകളിലും പ്രതി കുറ്റം സമ്മതിച്ചതായും കോടതി വ്യക്തമാക്കി. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും നിലവിൽ അനുഭവിക്കുന്ന ശിക്ഷാകാലം ഇതിലും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
വിവിധ കുറ്റങ്ങൾക്കായി വ്യത്യസ്ത ശിക്ഷകളാണ് കോടതി വിധിച്ചത്. അന്യായമായി തടഞ്ഞുവെച്ചതിന് ഒരുവർഷം, പത്ത് ദിവസത്തിനുമേൽ തടഞ്ഞുവെച്ചതിന് മൂന്ന് വർഷം, വില്പന നടത്തിയതിന് 10 വർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിയതിന് 10 വർഷം, വ്യഭിചാരശാല നടത്തിയതിന് മൂന്ന് വർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം എന്നിങ്ങനെയാണ് ശിക്ഷ. കൂടാതെ വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴയും വിധിച്ചു. ഈ തുക ഇരയായ പെൺകുട്ടിക്ക് നൽകണം.
ഇരയ്ക്ക് നൽകേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. നേരത്തെ വിധിച്ച മറ്റൊരു കേസിൽ പെൺകുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
1995-ൽ വിതുര സ്വദേശിനിയായ പെൺകുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ഒന്നാംപ്രതിക്ക് കൈമാറുകയും, 1996 ജൂലൈ വരെ എട്ടുമാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തുമായി പലർക്കും കൈമാറി പീഡിപ്പിച്ചതാണെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.




