വാഷിങ്ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരികളെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 05:37-ഓടെയാണ് ഓറിയോൺ ബഹിരാകാശ പേടകം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയത്.
ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അഭിനന്ദന സന്ദേശം പങ്കുവെച്ചു. “ആർട്ടെമിസ് 2 സംഘത്തിന് അഭിനന്ദനങ്ങൾ. യാത്ര മുഴുവൻ മികച്ചതായിരുന്നു. ലാൻഡിംഗും ഗംഭീരമായിരുന്നു. യുഎസ് പ്രസിഡന്റെന്ന നിലയിൽ ഈ വിജയത്തിൽ ഞാൻ അഭിമാനിക്കുന്നു,” എന്നാണ് അദ്ദേഹം കുറിച്ചത്.
“നിങ്ങളെ ഉടൻ വൈറ്റ് ഹൗസിൽ കാണാൻ ആഗ്രഹിക്കുന്നു. ഇത് വീണ്ടും ചെയ്യും. അടുത്ത ലക്ഷ്യം ചൊവ്വയാണ്,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആർട്ടെമിസ് II സേനയിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് പങ്കെടുത്തത്. ശാന്തസമുദ്രത്തിൽ ഇറങ്ങിയ സംഘത്തെ യുഎസ് നാവികസേനയുടെ കപ്പലിലേക്ക് മാറ്റി. തുടർന്ന് വൈദ്യപരിശോധനകൾക്ക് വിധേയരാക്കും.
ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോർഡ് മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന നേട്ടം സംഘം സ്വന്തമാക്കി. ചന്ദ്രന്റെ ഇതുവരെ കാണാത്ത ഭാഗങ്ങൾ കാണാനും ബഹിരാകാശത്തിൽ നിന്ന് സൂര്യഗ്രഹണം നിരീക്ഷിക്കാനും ഇവർക്കായി.
ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്നാണ് ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരതാമസം ലക്ഷ്യമാക്കി നടത്തുന്ന പദ്ധതിയിലെ പ്രധാന ഘട്ടമാണിത്. അടുത്തതായി ആർട്ടെമിസ് 2 ദൗത്യത്തിലൂടെ 2028ഓടെ മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നത്.




